Above Pot

നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതില്‍ സന്തോഷം : ഡോ. ടി.വിജയലക്ഷ്മി

തിരുവനന്തപുരം: നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതില്‍ സന്തോഷമെന്ന് ഡോ. ടി.വിജയലക്ഷ്മി. ആരും നിയമത്തിനു മുകളിലല്ലെന്നു തെളിഞ്ഞെന്നും ടി.വിജയലക്ഷ്മി .കൂടുതല്‍ തലപൊക്കിയാല്‍ ആ തല പിന്നെ കാണില്ല, തീര്‍ത്തുകളയും എന്നാക്രോശിച്ചത് എ എ റഹീം; ജീവന്‍ വേണേല്‍ ബില്‍ ഒപ്പിട്ടു തന്നേക്കണം, അല്ലെങ്കില്‍ ശവമായിട്ടേ പുറത്തുപോകൂ എന്നും ഭീഷണി; മുടിയിഴകള്‍ പിഴുതെടുത്തെന്നും ഡോ. ടി.വിജയലക്ഷ്മി”
തനിക്കു നേരേ അക്രമത്തിന് നേതൃത്വം നല്‍കിയ എ.എ.റഹിം എംപിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു അധ്യാപികയുടെ പ്രതികരണം. കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സര്‍വീസസ് ഡയറക്ടര്‍ ആയിരിക്കെയാണ് അന്ന് സിന്‍ഡിക്കേറ്റ് അം​ഗമായിരുന്ന റഹീമിന്റെ നേതൃത്വത്തില്‍ വിജയലക്ഷ്മിയെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. സ്റ്റുഡന്റ്സ് ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ചായിരുന്നു എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍‌ ഇവരെ തടഞ്ഞുവച്ചു ചീത്ത വിളിച്ചതും ദേഹോപദ്രവം ഏല്‍പിച്ചതും.

Astrologer

ഈ അധ്യാപികയുടെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നു 2017 മാര്‍ച്ച്‌ 30. യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് ആക്ടിവിറ്റീസിനുള്ള തുക അനുവദിക്കേണ്ടതു വിജയലക്ഷ്മിയായിരുന്നു. 2017ലെ യൂണിവേഴ്സിറ്റി കലോത്സവ സമയത്ത് യൂണിയന്‍ വിദ്യാര്‍ഥികള്‍ തുക ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. യൂണിവേഴ്സിറ്റിയുടെ ഉത്തരവു പ്രകാരം മുന്‍പു കൊടുത്ത പണത്തിന്റെ ബില്ലു നല്‍കിയാലേ ബാക്കി തുക നല്‍കുകയുള്ളൂവെന്നു പറഞ്ഞതിന് ഇരുനൂറോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നു മണിക്കൂറുകളോളം തടഞ്ഞുവച്ചു. തെറി വിളിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും വെള്ളം പോലും നല്‍കാതെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ;ഡയറക്ടര്‍ എന്നു വച്ചാല്‍ വെറും ശിപ്പായി മാത്രമാണ്. കൂടുതല്‍ തലപൊക്കിയാല്‍ ആ തല പിന്നെ കാണില്ല തീര്‍ത്തുകളയും. കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ജീവന്‍ വേണേല്‍ ബില്‍ ഒപ്പിട്ടു തന്നേക്കണം. അല്ലെങ്കില്‍ ശവമായിട്ടേ പുറത്തുപോകൂ. ഇനി ഈ പരിസരത്തു കണ്ടാല്‍ കൊന്നുകളയും ഇതായിരുന്നു സിന്‍ഡിക്കേറ്റംഗമായ റഹിമിന്റെ വാക്കുകളെന്ന് വിജയലക്ഷ്മി പറയുന്നു.

ബോധംകെട്ടു വീഴുമെന്ന അവസ്ഥയിലായിരുന്ന വിജയലക്ഷ്മിയെ ശാരീരികമായും പ്രതിഷേധക്കാര്‍ കൈകാര്യം ചെയ്തു. ചുറ്റും നിന്ന പെണ്‍കുട്ടികളെകൊണ്ടു തലമുടി പിഴുതുപറിച്ചു. പേനകൊണ്ടു മുതുകില്‍ കുത്തി വേദനിപ്പിച്ചു. പൊലീസിനും മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി അയച്ചു. ഒടുവില്‍ ഗവര്‍ണറെ നേരില്‍ കണ്ടപ്പോഴാണു പേരിനെങ്കിലും കേസ് എടുത്തത്. തനിക്കു നേരെയുണ്ടായ അതിക്രമത്തിനെതിരെ വര്‍ഷങ്ങളായി നിയമപോരാട്ടം നടത്തുകയാണ് ഈ അധ്യാപിക.

അധ്യാപക ജോലി ഇഷ്ടമായിരുന്നെന്നും നാളത്തെ തലമുറയെ മാതൃകാപരമായി വാര്‍ത്തെടുക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി പറഞ്ഞു. ;കുറേ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തടഞ്ഞുവച്ച്‌ എന്റെ മുഖത്തുനോക്കി അസഭ്യം പറഞ്ഞതു വലിയ ഷോക്കായി. വല്ലാത്ത മാനസികാവസ്ഥയിലായി ഞാന്‍. അധ്യാപികയാണെന്ന പരിഗണനപോലും തന്നില്ല. നമ്മുടെ സമൂഹം എങ്ങോട്ടാണു പോകുന്നതെന്ന് ചിന്തിച്ചു പോയി.

വളരെ വിഷമിച്ച്‌ മൂന്നു നാലു മണിക്കൂര്‍‌ കഴിഞ്ഞ്, പ്രതിഷേധം നടന്ന മുറിക്കു പുറത്തിറങ്ങിയപ്പോള്‍, ഇതൊക്കെ അവരുടെ പതിവ് രീതിയാണു, കാര്യമാക്കേണ്ട എന്നാണു പലരും പറഞ്ഞത്. ഇതൊക്കെ തെറ്റാണെന്ന് അവര്‍ക്കു പറഞ്ഞു കൊടുക്കാന്‍പോലും ആരും ഉണ്ടായില്ല. ഇതിനെതിരെ പ്രതികരിക്കാന്‍ പോയാല്‍ പ്രശ്നമാണ്, ജീവനു ഭീഷണിയുണ്ടാകും എന്നാണ് എല്ലാവരും പറഞ്ഞത്.

ആദ്യം കേസെടുക്കാന്‍ പൊലീസ് തയാറായില്ല. വല്ലാത്തൊരു അനുഭവമായിരുന്നു. കേരളത്തെപോലുള്ള പരിഷ്കൃത സമൂഹത്തിലാണ് ഒരു സ്ത്രീയെ ഇങ്ങനെ ഭീഷണിപ്പെടുത്തിയത്. അവര്‍ ആവശ്യപ്പെട്ട ബില്‍ പാസായി എന്നു പറഞ്ഞിട്ടും എന്നെ വളഞ്ഞുവച്ച്‌ അസഭ്യം പറഞ്ഞു. കേസില്‍നിന്നു പിന്‍മാറാന്‍ ഉപദേശിച്ചവരും ഭീഷണിപ്പെടുത്തിയവരും ഉണ്ട്. ജോലി ചെയ്യുന്ന മേഖലയില്‍ പ്രശ്നം ഉണ്ടാകുമെന്നു പറഞ്ഞവരുണ്ട്.

ഇത്തരം കാര്യങ്ങള്‍ക്കെതിരെ ആരെങ്കിലും മുന്നോട്ടു വരണ്ടേ. ഇവര്‍ മാപ്പുപോലും പറയില്ല എന്ന് അറിയാം. എങ്കിലും പൊതുസമൂഹത്തിന്റെ മുന്നില്‍ അവര്‍ തെറ്റു ചെയ്തു എന്നു കാണിച്ചു കൊടുക്കാനായി. കേസിനു പോയതിനു ഫലവും കാണുന്നുണ്ട്. നേതാക്കള്‍ പറയാത്തതു കേള്‍ക്കാത്ത ഓഫിസര്‍മാരെ വിരട്ടുന്ന രീതി ഒരു പരിധിവരെ അവസാനിച്ചു. പിന്നീട് യൂണിവേഴ്സിറ്റിയിലും അത്തരം സംഭവം ഉണ്ടായിട്ടില്ല.

സ്വന്തം പണം മുടക്കിയാണ് വക്കീലിനെ വച്ചത്. ഇരയോടൊപ്പമല്ല, പാര്‍ട്ടിക്കാരോടൊപ്പമാണ് സ്റ്റേറ്റ് നിന്നത്. എന്റെ അനുഭവം അതാണ്. അറസ്റ്റു വാറന്റ് പുറപ്പെടുവിച്ച വാര്‍ത്ത കേട്ടതില്‍ സന്തോഷം ഉണ്ട്. അധ്യാപന മേഖലയില്‍ പ്രശ്നങ്ങളുണ്ടായി. സെമിനാറുകളില്‍‌നിന്ന് എന്നെ ഒഴിവാക്കി. പ്രോജക്ടുകള്‍ അംഗീകരിക്കാതെയായി. ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നു വിശ്വാസമുണ്ടായിരുന്നു. അതിനാലാണു കേസുമായി മുന്നോട്ടു പോകുന്നത്

Vadasheri Footer