Madhavam header
Above Pot

കോവിഡ് മുൻകരുതൽ , ക്ഷേത്രങ്ങളിലെ ഉത്സവ എഴുന്നള്ളിപ്പിന് ഒരു ആന മാത്രം

തൃശൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടാന പരിപാലന ചട്ടപ്രകാരം ക്ഷേത്രങ്ങളിൽ ആനകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച് സോഷ്യൽ ഫോറസ്റ്റ് കൺസർവേഷൻ ഡിവിഷൻ പുതിയ മാർഗനിർദേശമിറക്കി. കേരള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് സാഹചര്യങ്ങളിൽ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി മാത്രം തിടമ്പ് എഴുന്നള്ളിക്കുന്നതിന് ഒരാനയെ മതിൽക്കെട്ടിനു പുറത്ത് എഴുന്നള്ളിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ആനയോടൊപ്പം നാമമാത്രമായ വാദ്യങ്ങളും അതോടൊപ്പം 15 ആളുകളെയും മാത്രമേ അനുവദിക്കൂ.

എഴുന്നുള്ളത്ത് വഴിയിൽ ആനയെ നിർത്തി കൊടുക്കുന്നതോ മറ്റു സ്വീകരണ പരിപാടികൾ
നടത്തുന്നതിനോ അനുവാദമില്ല. വിവിധ ദേശങ്ങളിലെ ഉത്സവങ്ങൾക്ക് ഒരു ആനയെ മാത്രം ഉപയോഗിക്കാതെ മറ്റുള്ള ആനകൾക്കും ചടങ്ങുകൾ ലഭിക്കുന്ന വിധത്തിൽ മാറ്റി എടുക്കണം. നിലവിലെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കാനും ആചാരപരമായി മാത്രം ഉത്സവങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ ദർശനത്തിനു നൽകിയിട്ടുള്ള ഇളവുകൾ ഉത്സവത്തിന് അനുവദനീയമല്ല.

Astrologer

നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങളോടൊപ്പം കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു വേണം ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിക്കാൻ. ആചാരപരമായ കാര്യങ്ങൾ ക്ഷേത്രങ്ങൾക്ക് അനുസരിച്ചും ദൂരപരിധിയിലും വ്യത്യസ്തമാണ്. അതിനാൽ ഇക്കാര്യങ്ങളിൽ അതാത് സ്ഥലങ്ങളിലെ പോലീസ് വിഭാഗമാണ് നിയന്ത്രണങ്ങളെ കുറിച്ച് വിലയിരുത്തുക. യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, റൂറൽ എസ് പി ആർ വിശ്വനാഥ്, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേഷൻ ഓഫീസർ പി എം പ്രഭു, ജില്ലാ വെറ്റിനറി ഓഫീസർമാരായ ഡോ. എൻ ഉഷാറാണി, ഡോ. പി ബി ഗിരിദാസ്, എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ എന്നിവർ പങ്കെടുത്തു.

Vadasheri Footer