Madhavam header
Above Pot

എം ശിവശങ്കരൻ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കി എന്നാണ് സൂചന . സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

ശിവശങ്കര്‍ അതീവബുദ്ധിമാനാണെന്നും ശിവശങ്കറിന്റെ നെഞ്ച്-പുറംവേദനകള്‍ നാടക മാണെന്നും ദേശീയ അന്വേഷണ ഏജന്‍സികള്‍. എന്‍ഫോഴ്‌സ്‌മെന്റിന്റെ നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ എം.ശിവശങ്കര്‍ ഒഴിഞ്ഞു മാറി . മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അല്ലാതെയും ശിവശങ്കറെ കണ്ടെന്ന സ്വപ്നയുടെ മൊഴിക്ക് മറുപടിയില്ല. എന്നാല്‍ യുഎഇ കോണ്‍സുലേറ്റുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്‌ട് ആയി മുഖ്യമന്ത്രി ശിവശങ്കറെ ചുമതലപ്പടുത്തിയെന്ന സ്വപ്നയുടെ മൊഴി ശരിവച്ചു.

Astrologer

അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെങ്കിലും കടുത്ത പുറംവേദനയെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുകയാണ്. അന്വേഷണം തടസപ്പെടുത്താനുള്ള നീക്കമാണ് ആശുപത്രിവാസമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ശിവശങ്കര്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

ഓര്‍ത്തോ ഐ.സി.യുവിലുള്ള ശിവശങ്കറിനെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ കടുത്ത പുറംവേദനയുണ്ടെന്ന് ശിവശങ്കര്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് എം.ആര്‍.ഐ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ തുടരണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡാണ്. ഇന്ന് ഞായറാഴ്ചയായതിനാല്‍ ബോര്‍ഡ് കൂടുമോയെന്നതില്‍ വ്യക്തതയില്ല. അങ്ങിനെയെങ്കില്‍ തുടര്‍നടപടികള്‍ക്കായുള്ള കസ്റ്റംസിന്റെ കാത്തിരിപ്പ് തുടരേണ്ടിവരും. ആരോഗ്യനില തല്‍സമയം അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ചോദ്യം ചെയ്യലും തുടര്‍ന്നുണ്ടായേക്കാവുന്ന അറസ്റ്റും ഒഴിവാക്കാനുള്ള നീക്കമാണ് ശിവശങ്കറിന്റെ ആശുപത്രി വാസമെന്ന സംശയം കസ്റ്റംസിനും മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് നിയമവഴികള്‍ തേടുന്നതും പരിഗണനയിലാണ്.

Vadasheri Footer