
ഗുരുവായൂരിൽ താൽക്കാ ലിക തുണികട കത്തി നശിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽതാൽക്കാലിക തുണിക്കടയ്ക്ക് തീപിടിച്ചു. കിഴക്കേ നടയിൽ എ യു പി സ്കൂളിന് സമീപം ശബരിമല സീസണിൻ്റെ ഭാഗമായി ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമ്മിച്ച താൽക്കാലിക കടയിലാണ് തീപിടുത്തം ഉണ്ടായത്.രാവിലെ 11. 15ന് കടയുടെ പുറകുവശത്തു നിന്ന് തീ ഉയരുന്നത് എതിർ വശത്തുള്ള ബഹുനില പാർക്കിംഗ് കേന്ദ്രത്തിനു മുകളിലുള്ളവരാണ് കണ്ടത്.

പാർക്കിംഗ് കേന്ദ്രത്തിലെ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. ബിജുവിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
വസ്ത്രങ്ങളും ഇരുമ്പ് റാക്കുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും കത്തി നശിച്ചു. 8 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ നെന്മിനി പയ്യപ്പാട്ട് വിഷ്ണു പറഞ്ഞു. ഇരുമ്പ് ഷീറ്റിനുള്ളിൽ ഈ കടയോട് ചേർന്ന് മറ്റൊരു തുണി കടയും ഹോട്ടലും പ്രവർത്തിച്ചിരുന്നു.
ഈ കടയിലെ തുണികളും ഹോട്ടലിലെ ഗ്യാസ് സിലിണ്ടറുകളും ഉടൻതന്നെ നീക്കം ചെയ്തു. കടയുടെ പുറകിൽ പേപ്പർ മാലിന്യം കത്തിച്ചതിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടുത്തത്തെ തുടർന്ന് ഈ പ്രദേശത്ത് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ താൽക്കാ ലികമായി കെട്ടി ഉയർത്തുന്ന ഇത്തരം കച്ചവട സ്ഥാപനങ്ങൾ വലിയ സുരക്ഷ ഭീഷണി ആണ് ഉയർത്തുന്നത്
