

ചാവക്കാട് : ചാവക്കാട് ഗതാഗത കുരുക്ക് പതിവാകുന്നുവെന്നും പരിഹാരം കാണണമെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. മുതുവട്ടൂർ കോടതി പരിസരം മുതൽ ചാവക്കാട് ബൈപ്പാസ് വരെ ഗതാഗത തടസ്സം പതിവാണെന്നും ഓവുങ്ങലിൽ പ്രവർത്തിക്കുന്ന സുഡിയോ എന്ന സ്ഥാപനത്തിലേക്കുള്ള വാഹനങ്ങളുടെ വരവ് മൂലം ഗതാഗത തടസ്സം രൂക്ഷമാകുന്നുവെന്നും ഇതിന് പരിഹാരം കാണണമെന്നും കോൺഗ്രസ്. പ്രതിനിധി കെ. എച്ച്. ഷാഹുൽഹമീദ് പറഞ്ഞു.ഓവുങ്ങൽ മുതൽ ആശുപത്രിപ്പടി വരെ അനധികൃത പാർക്കിംഗ് ഉള്ളതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്. വിഷയത്തിൽ തഹസിൽദാറും യോഗം കൺവീനറുമായ എം.കെ. കിഷോർ ചാവക്കാട് പോലീസിനും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനും കത്ത് നൽകുമെന്ന് അറിയിച്ചു.

മൂന്നാംകല്ല് വട്ടേക്കാട് റോഡിൽ വിള്ളൽ രൂപപ്പെട്ടതായി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് പറഞ്ഞു.ചാവക്കാട് പുതിയ പാലത്തിൽ കുഴികൾ രൂപപ്പെടുന്ന സംഭവം എൻ.എച്ച്. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൻസിപി പ്രതിനിധി എം.കെ. ഷംസുദ്ദീൻ ഉന്നയിച്ചു. പാവർട്ടി വില്ലേജ് ഓഫീസിന് മതിയായ കെട്ടിടസൗകര്യമില്ല, തെരുവ് നായ ശല്യത്തിന് പരിഹാരം കാണുക, സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കുത്തിനിറച്ചു കൊണ്ടുപോകുന്ന വിഷയത്തിൽ നടപടി സ്വീകരിക്കുക, പാവറട്ടി- കുണ്ടുകടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു.
ഓവുങ്ങലിൽ വാഹനങ്ങൾക്കും മറ്റും അപകട ഭീഷണിയായി നിൽക്കുന്ന മാവ് മുറിച്ചു മാറ്റണമെന്ന് കേരള കോൺഗ്രസ് പ്രതിനിധി തോമസ് ചിറമ്മൽ ആവശ്യപ്പെട്ടു. തന്നെ നിർദ്ദേശങ്ങൾ പറയുവാൻ അനുവദിച്ചില്ലെന്നും മൈക്ക തന്നില്ലെന്നും ഇതിൽ പ്രതിഷധമുണ്ടെന്നും ഐ.എൻ.എൽ. പ്രതിനിധി ആർ.പി. റഷീദ് മാസ്റ്റർ ആരോപിച്ചതോടെ യോഗത്തിൽ പ്രതിനിധികൾ തമ്മിൽ വാക്ക് തർക്കത്തിലായി. യോഗം നിയന്ത്രിച്ച അധ്യക്ഷയും തഹസിൽദാറും ഇടപെട്ട് വിഷയം പരിഹരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസ കുട്ടി വലിയകത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ സ്വാലിഹ ഷൗക്കത്ത്,റെജീന, കൊച്ചപ്പൻ വടക്കൻ ,ഡെപ്യൂട്ടി തഹസിൽദാർ ദീപ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി. ഷാഹു, സി.ടി ബാബു എന്നിവരും വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
