
10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർത്ഥികൾപിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികൾപിടിയിൽ.ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ വഴി തിരുവനന്തപുരത്ത് എത്തിയ ഇവരിൽ നിന്ന് 10 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

ബംഗളരുവിലെ വിദ്യാർത്ഥികളാണ് 23കാരനും 21കാരിയും. അവധിക്കാലം ആഘോഷിക്കാൻ ബാങ്കോക്കിലേക്ക് പോയ ഇവർ കഞ്ചാവുമായി മടങ്ങുകയായിരുന്നു. പിടിയിലായ യുവാവ് ലഹരിസംഘത്തിലെ കണ്ണിയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. ബംഗളുരുവിലും മംഗളുരുവിലും വില്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി 11.10ന് സിംഗപ്പൂരിൽ നിന്നുമെത്തിയ സ്‌കൂട്ട് എയർലൈൻസിന്റെ ടി.ആർ 530ാം നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. വിമാനത്തിൽ നിന്നും ടെർമിനലിനുള്ളിൽ പ്രവേശിച്ചപ്പോൾ അധികൃതർക്ക് ഇവരെ സംശയം തോന്നി. കൺവേയർ ബെൽറ്റിൽ നിന്നും ഇവർ ലഗേജുകളുമായി പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ അധികൃതർ തിരിച്ചുവിളിച്ച് ലഗേജുകൾ പരിശോധിക്കുകയായിരുന്നു. രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടരുകയാണ്. കഞ്ചാവിന്റെ ഉറവിടവും ആർക്ക് വിൽക്കാനാണ് കൊണ്ടുവന്നത് എന്നതടക്കമുള്ള വിവരങ്ങളും എയർകസ്റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥർ ശേഖരിച്ചുവരികയാണ്