
ഹെഡ്സെറ്റിന് തകരാർ,19,500 രൂപ നൽകുവാൻ വിധി.

തൃശൂർ :ഹെഡ്സെറ്റിൻ്റെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പറപ്പൂക്കരയിലുള്ള കള്ളിക്കടവിൽ വീട്ടിൽ സജിത്ത്.കെ.എസ്. ഫയൽ ചെയ്ത ഹർജിയിലാണ്, ചാലക്കുടിയിലുള്ള എസ് എം എസ് ഡിജിറ്റൽ ഷോപ്പ് ഉടമ, ബാംഗ്ലൂരിലെ ഹാർമൻ ഇൻറർനാഷണൽ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.

ഹർജിക്കാരൻ 4500 രൂപ നൽകിയാണ് ഹെഡ്സെറ്റ് വാങ്ങിയതു്.ഹെഡ്സെറ്റിൻ്റെ വയർ വിട്ടുപോകുന്ന തകരാർ വന്ന് പരാതിപ്പെട്ടപ്പോൾ ഉല്പന്നം മാറ്റിത്തന്നുവെങ്കിലും തകരാർ ആവർത്തിക്കപ്പെടുകയായിരുന്നു.തുടർന്ന് ബന്ധപ്പെട്ടപ്പോൾ യാതൊന്നും ചെയ്യുവാൻ നിർവ്വാഹമില്ല എന്ന മറുപടിയാണ് ലഭിച്ചതു്.തുടർന്ന് കടയുടമക്കെതിരെയും നിർമ്മാതാവായ ഹാർമൻ കമ്പനിക്കെതിരെയും സജിത്ത് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു,മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ഹെഡ്സെറ്റിൻ്റെ വിലയായ 4500 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി
