Madhavam header
Above Pot

വാറണ്ട് ആയതിനെ തുടർന്ന് ബാങ്ക് മാനേജർ പണം നൽകി , കോടതി കേസ് അവസാനിപ്പിച്ചു

തൃശൂർ : വിധി പാലിക്കാതിരുന്നതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ച കേസിൽ ഉടൻ പണമെത്തിച്ച് നൽകിയതിനെത്തുടർന്ന് ബാങ്ക് മാനേജരെ വെറുതെ വിട്ടു.തൃശൂർ കോട്ടപ്പുറം റോഡിലുള്ള ഐനിക്കൽ വീട്ടിൽ കെ.എൽ ഉണ്ണികൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലാണ് കാത്തലിക് സിറിയൻ ബാങ്കിൻ്റെ തൃശൂർ കോളേജ് റോഡ് ബ്രാഞ്ചിലെ മാനേജർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

Astrologer

ബാങ്കിൽ മതിയായ പണമുണ്ടായിട്ടും ചെക്ക് മടക്കിയതിനെതിരെ ഉണ്ണികൃഷ്ണൻ ഫയൽ ചെയ്ത ഹർജിയിലുണ്ടായ വിധി പ്രകാരമുള്ള 13,000 രൂപ നൽകാതിരുന്നതിനെ തുടർന്നാണ് മാനേജർക്ക് വാറണ്ടായത്. വാറണ്ട് പുറപ്പെടുവിച്ച് ഉടൻ വിധിപ്രകാരമുള്ള പണം പലിശ സഹിതം ഹർജിക്കാരന് ബാങ്ക് എത്തിച്ച് നൽകുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ടെങ്കിലും പണം ലഭിച്ച സാഹചര്യത്തിൽ ഉണ്ണികൃഷ്ണൻ ഹർജി തുടർന്ന് നടത്തേണ്ടതില്ലെന്ന് രേഖപ്പെടുത്തി നൽകുകയായിരുന്നു.

ഉണ്ണികൃഷ്ണൻ ഹർജി തുടർന്ന് നടത്തുന്നില്ലെന്ന് അഭിഭാഷകൻ മുഖേനെ രേഖപ്പെടുത്തി നൽകിയ സാഹചര്യത്തിൽ പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ എസ്., ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി മാനേജർക്കെതിരെയുള്ള നടപടി അവസാനിപ്പിച്ച് വെറുതെ വിടുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer