
വിവാഹം നടത്തി കൊടുത്ത നേതാക്കൾ വെട്ടിലായി, മൊണാലിസയ്ക്ക് ’16’ വയസെന്ന് ജനന സർട്ടിഫിക്കറ്റ്,

ഭോപ്പാൽ: കുംഭമേള വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്ലെയും ഉത്തർപ്രദേശിലെ ബാഗ്പത് നിവാസിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിലെ വിവാദം അവസാനിക്കുന്നില്ല. മൊണാലിസയ്ക്കു 18 വയസായിട്ടില്ലെന്നും 16 വയസാണ് പ്രായമെന്നും രേഖകൾ. ജനന സർട്ടിഫിക്കറ്റിലാണ് പ്രായം 16 ആണെന്നു പറയുന്നത്. വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കിട്ടത്.

ഇക്കഴിഞ്ഞ മാർച്ച് 11നു തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വച്ചായിരുന്നു മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ മൊണാലിസയ്ക്കു പ്രായപൂർത്തിയായില്ലെന്നു വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി അനിൽ വിളയിൽ പരാതി നൽകി. 2025 ജനുവരി 21 മൊണാലിസ 16ാം പിറന്നാൾ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങലിൽ ഉണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

വിവാഹ ശേഷം മൊണാലിസയുടെ പ്രായത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. മൊണാലിസയ്ക്കു പ്രായപൂർത്തിയായിട്ടില്ലെന്നും അതിനാൽ വിവാഹം നിയമപരമല്ലെന്നും പ്രചാരണമുണ്ടായി. വിവാഹ ശേഷം ഫർമാനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപണങ്ങളെ ഇരുവരും നിരസിച്ചു.

മൊണാലിസയ്ക്കു 18 തികഞ്ഞെന്നും ഇക്കാര്യം സ്ഥിരീകരിച്ചെന്നും അതിനു ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും പിന്നീട് തമ്പാനൂർ പൊലീസും സ്ഥിരീകരിച്ചിരുന്നു. രേഖകൾ പ്രകാരം മൊണാലിസയുടെ ജനന തീയതി 1.1.2008 ആണെന്നു വ്യക്തമായെന്നുമാണു പൊലീസ് പറഞ്ഞത്.

ഈ വാദങ്ങൾ തെറ്റെന്നു തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ. 2009 ഡിസംബർ 30 വൈകീട്ട് 5.30 എന്നാണ് സർട്ടിഫിക്കറ്റിൽ മൊണാലിസയുടെ ജനന തീയതിയും സമയവും രേഖപ്പെടുത്തിയിരിക്കുന്നത്. സർട്ടിഫിക്കറ്റിലെ രേഖകൾ പ്രകാരം മൊണാലിസയ്ക്കു 16 വയസ് 2 മാസം 12 ദിവസമാണ് പ്രായം.
. സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് കേസെടുക്കാനുള്ള ഒരുക്കത്തിലാണ്. അതിനിടെ പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിപ്പിച്ചെന്നു ആരോപിച്ച് മൊണാലിസയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഫർമാൻ ഖാൻ മകളെ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. മകളുടെ വിവാഹം സമൂഹ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞെതെന്നും മാതാപിതാക്കൾ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെ നൂറുകണക്കിനാളുകൾ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2025 ജനുവരി 21ന് മോണാലിസ പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും കാണിച്ച് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഡിജിപിക്കു പരാതിയും നൽകിയിരുന്നു.

