
വർഗീയത പറയുന്നവരെ പൊന്നാട ചാർത്തുന്നവരാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും: സമദാനി

ചാവക്കാട് : ഗുരുവായൂരിന്റെ മഹിതമായ സംസ്കാരം ഉയർത്തിപിടിക്കുന്ന വിധിയാണ് ഈ ജനത ഈ നാടിന് സമ്മാനിക്കുകയെന്ന് അബ്ദുൽ സമദ് സമദാനി എം പി അഭിപ്രായപ്പെട്ടു. യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 10 കൊല്ലമായി കേരളത്തിൽ ഉണ്ടായ മാറ്റം ഒരു സർക്കാർ തന്നെ ഇവിടെ സമുദായിക ധ്രു വീകരണത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ആരെങ്കിലും വർഗീയത പറഞ്ഞാൽ അവരെ പൊന്നാട ഇട്ട് സ്വീകരിക്കുന്നമുഖ്യ മന്ത്രിയും മന്ത്രിമാരുമാണ് ഈ നാട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് സമദാനി പറഞ്ഞു.

നാടിനെ ധ്രു വീകരിക്കുന്നവരുടെ കൂട്ടുകെട്ടാണ് ഗുരുവായൂരിൽ നടക്കുന്നത്.അതിനെതിരായ മതേതര വിശ്വാസികളുടെ പോരാട്ടത്തിനാണ് യുഡിഫ് നേതൃത്വം നൽകുന്നത്.വിദ്യാഭ്യാസവും നാടിനെ നയിക്കാൻ ശേഷിയുമുള്ള ഒരു സ്ഥാനാർഥിയാണ് സി എച്ച് റഷീദ് ഗുരുവായൂരിനെ നയിക്കാൻ ഉണ്ടാവണമെന്നും സമദാനി കൂട്ടിച്ചേർത്തു.

മമ്മിയൂർ നവ്യ നഗറിൽ നടന്ന ചാവക്കാട് ഈസ്റ്റ് സ്ഥാനാർഥി പര്യടന പരിപാടി ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു.ചാവക്കാട് ഈസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി വി ബദറുദ്ധീൻ അധ്യക്ഷനായി.

മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ്,സി എ ഗോപ പ്രതാപൻ,അഡ്വ അജിത്,കെ വി ഷാനവാസ്,കെ നവാസ്,കെ വി സത്താർ,സലാം മന്നലാം കുന്ന്,ലത്തീഫ് പാലയൂർ,ബീന രവിശങ്കർ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
