
അകലാട് ഉന്നതിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ചെന്നിത്തലയുടെ ഗാന്ധി ഗ്രാം

ചാവക്കാട്:പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് മൂന്നൈനിക്ക് ഈ പുതുവര്‍ഷം പ്രതീക്ഷകളുടെയും സ്വപ്‌നസാഫല്യത്തിന്റേതുമായി .രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതിയുടെ 16-ാം വാര്‍ഷികത്തിന് ആതിഥ്യമരുളിയ ഗ്രാമം പുതുവര്‍ഷത്തിലേക്ക് കണ്ണു തുറന്നത് ചിരകാലാഭിലാഷ പൂര്‍ത്തീകരണങ്ങളിലേക്കാണ്.രാവിലെ ഒമ്പത് മണിക്ക് അകലാട് മൂന്നൈ നിയില്‍ ആദിവാസി പട്ടികജാതി ഉന്നതിയിൽ എത്തിയ രമേശ് ചെന്നിത്തലയെ ഗ്രാമവാസികള്‍ പാരമ്പര്യരീതിയില്‍ എതിരേറ്റു

.മുതിര്‍ന്ന അംഗമായ യശോദാമ്മ ചെന്നിത്തലയെ സ്വീകരിച്ചു.തുടര്‍ന്ന് ഗ്രാമവാസികള്‍ പാരമ്പര്യ കലാരൂപങ്ങളടങ്ങിയ ഘോഷയാത്രയോടെ അദ്ദേഹത്തെ ഗ്രാമത്തിലേക്ക് ആനയിച്ചു.രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ യശോദാമ്മ നിലവിളക്ക് കൊളുത്തിയതോടെ ഗാന്ധിഗ്രാമം പതിനാറാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി.തുടര്‍ന്ന് ഗ്രാമവാസികള്‍ക്കൊപ്പം ആയിരുന്നു പ്രഭാത ഭക്ഷണം
.ഗ്രാമവാസികളുടെ ചിരകാല സ്വപ്‌നങ്ങളിലൊന്നായ കമ്യൂണിറ്റി സെന്റര്‍ എന്ന ആവശ്യം ഗ്രാമവാസികള്‍ ഉയര്‍ത്തിയതോടെ വേദിയില്‍ വെച്ച് തന്നെ രമേശ് ചെന്നിത്തല ജെബി മേത്തര്‍ എംപിയെ വിളിക്കുകയും,കമ്യൂണിറ്റി സെന്റര്‍ നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിക്കാമെന്ന് ജെബി മേത്തര്‍ ഉറപ്പ് നൽകുകയും ചെയ്തു.

സ്വന്തമായി വീടില്ലാത്ത മിനി ദുഷ്യന്തന് ഗാന്ധിഗ്രാമത്തിന്റെ ഫണ്ടില്‍ നിന്ന് വീടുവെച്ച് കൊടുക്കും.ആദിത്യയ്ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കാനും ശാന്തിഗിരിയില്‍ തുടര്‍ചികിത്സയ്ക്ക് സംവിധാനമൊരുക്കാനും തീരുമാനമായി.ഹൃദ്രോഗ ബാധിതയായ സന്ദ്യയ്ക്ക് അമൃതകീര്‍ത്തിയില്‍ സൗജന്യമായി ബൈപാസ് ശസ്ത്രക്രിയ നടത്തിക്കൊടുക്കും.ഇവിടെ മിക്ക വീടുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.അതിന് വേണ്ട അറ്റകുറ്റപ്പണികള്‍ ഗാന്ധിഗ്രാമം പദ്ധതിയില്‍ നിന്ന് നടത്തിക്കൊടുക്കും.ഇതിന്റെ എസ്റ്റിമേറ്റ് എടുക്കുന്നതിന് സബ് കമ്മിറ്റി രൂപികരിച്ചു.
കുലത്തൊഴിലിന് വേണ്ട സാധനസാമഗ്രികള്‍ നിർമ്മിക്കുന്നതിന് സഹായധനമായി ഉന്നതി നിവാസിയായ അനന്തന് 10,000 രൂപ അനുവദിച്ചു.ഉന്നതിയിലെ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കാന്‍ തീരുമാനമായി.വിദ്യാര്‍ത്ഥികളായ വിഥു,ആദര്‍ശ്,രാധിക എന്നിവര്‍ക്ക് ലാപ്‌ടോപ്പുകള്‍ വാങ്ങി നല്‍കും.കോളനി നിവാസികള്‍ക്കായി അമൃത ആശുപത്രിയുടെ ഒരു സമ്പൂര്‍ണ മെഡിക്കല്‍ ക്യാമ്പ് നടത്താനും തീരുമാനമായി.

ഗ്രാമത്തിലെ മുഴുവന്‍ കുടുംബങ്ങൾക്കും സഹായധനമായി 2000 രൂപ വീതം അനുവദിച്ചു.പുരുഷന്മാര്‍ക്ക് ബാലരാമപുരം കൈത്തറി മുണ്ടുകളും,സ്ത്രീകള്‍ക്ക് സെറ്റ് സാരികളും സമ്മാനിച്ചു.ഇതുകൂടാതെ വീടൊന്നിന് രണ്ടുവീതം കിടക്കവിരികളും തലയിണയും ഗാന്ധിഗ്രാമത്തിന്റെ സമ്മാനമായി നല്‍കി.ഉന്നതിയിൽ സിസി ടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം പോലീസിന്റെ ശ്രദ്ധയില്‍പെടുത്തി.വേണ്ടത് ചെയ്യാമെന്നുറപ്പ് നല്‍കി.ഗ്രാമത്തില്‍ കുടിവെള്ളം ലഭിക്കാത്ത അവസ്ഥ ഉന്നതി നിവാസികള്‍ രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍ പെടുത്തി.കറന്റ് ബില്‍ കുടിശിഖ മൂലം വൈദ്യുതി വിഛേദിച്ചത് മൂലമാണ് ഇത്.ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാമെന്നുറപ്പ് അദ്ദേഹം നല്‍കി.
ഉച്ചയ്ക്ക് ഗ്രാമവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച രമേശ് ചെന്നിത്തല അതിനുശേഷം അവരുടെ കലാപരിപാടികളും കണ്ട് ആസ്വദിച്ച ശേഷം ഏതാണ്ട് നാലുമണിയോടെയാണ് മടങ്ങിയത്.ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിച്ച പ്രത്യേക പരിപാടികളും അരങ്ങേറി.ചീഫ് കോര്‍ഡിനേറ്റര്‍ സി.എ.ഗോപപ്രതാപന്‍ അധ്യക്ഷത വഹിച്ചു.എം.വി.ഹൈദരലി,കെ.പി.ഉമ്മര്‍,കെ.കെ.ഷുക്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ എ.എ.ഷുക്കൂര്‍,ടി.ശരത്ചന്ദ്രപ്രസാദ്,രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ ഷാനിമോള്‍ ഉസ്മാന്‍,ജോസഫ് വാഴക്കന്‍,എന്‍.സുബ്രഹ്മണ്യന്‍,മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഒ.അബ്ദുറഹിമാന്‍കുട്ടി,മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍,യുഡിഎഫ് മുന്‍ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി,ഡെപ്യൂട്ടി മേയര്‍ എ.പ്രസാദ്,കെപിസിസി സെക്രട്ടറിമാരായ സുനില്‍ അന്തിക്കാട്,ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
