ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവബലി ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ എട്ടാം വിളക്ക് ദിവസമായ ഇന്ന് ഉത്സവബലി ഭക്ത്യാദരപൂര്‍വ്വം നടന്നു . താന്ത്രിക ചടങ്ങുകളില്‍ ഏറ്റവും സങ്കീര്‍ണ്ണമായതും, ദൈര്‍ഘ്യമേറിയതുമായ ഉത്സവബലിയാണ് ഭക്തജനങ്ങളെ സാക്ഷി നിര്‍ത്തി പര്യവസാനിച്ചത്. ക്ഷേത്രത്തിനകത്തെ എല്ലാ ദേവി-ദേവന്‍മാര്‍ക്കും, ഭൂതഗണങ്ങള്‍ക്കും പൂജാ വിധിയോടെ ഹവിസ് തൂകുന്ന ചടങ്ങാണ് ഉത്സവബലി. അദൃശ്യരൂപീകളായ ദേവീ ദേവൻമാരുടെ സംഗമമെന്നാണ് ഉൽസവ ബലിയെ വിശേഷിപ്പിക്കുന്നത്. പാണി കൊട്ടി ഭഗവാൻ്റെ ഭൂതഗണങ്ങളെ വരുത്തി ബലി കൊടുത്ത് തൃപ്തരാക്കുന്നു എന്ന സങ്കൽപത്തിലാണ് ഉൽസവബലി.

ശ്രീഗുരുവായൂരപ്പന്റെ സാന്നിദ്ധ്യത്തിൽ നടന്ന ഉത്സവബലി ചടങ്ങ് ദര്‍ശിക്കാന്‍ ക്ഷേത്രത്തിനകത്ത് വൻ ഭക്ത ജന തിരക്കായിരുന്നു. രാവിലെ പന്തീരടീപൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങാരംഭിച്ചു. നാല് പ്രദക്ഷിണത്തിന് ശേഷം രണ്ടരമണിക്കൂര്‍ സമയത്തിന് ശേഷമാണ് ക്ഷേത്രത്തിനകത്തെ തെക്കേ ബലിക്കല്ലില്‍ സപ്തമാതൃത്തള്‍ക്ക് ബലിതൂവല്‍ ചടങ്ങാരംഭിച്ചത്.

സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവെച്ച ഭഗവാന്റെ തങ്കതിടമ്പിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സപ്തമാതൃക്കള്‍ക്ക് ബലിതൂവല്‍ ചടങ്ങ് നടന്നത്. ഈ സമയം അവിടെ മുപ്പത്തി മുക്കോടി ദേവഗണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ചടങ്ങുകള്‍ക്ക് ക്ഷേത്രം മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻറെ സാന്നിദ്ധ്യത്തിൽ തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു . തുടര്‍ന്നാണ് ക്ഷേത്രത്തിന്റെ സമഗ്ര മേൽനോട്ടം വഹിക്കുന്ന ക്ഷേത്രപാലകന്, സ്വര്‍ണ്ണഗോപുരത്തിനരികിലെ വലിയ ബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങ് നടന്നത്.

ഫോട്ടോ ഉണ്ണി ഭാവന ,സരിത

.