
ചെമ്പൈ സംഗീതോത്സവം : തംബുരു വിളംബര ഘോഷയാത്ര.

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോൽസവത്തിന് മുന്നോടിയായുള്ള തംബുരു വിളംബര ഘോഷയാത്ര ഞായറാഴ്ച രാവിലെ തുടങ്ങും. വിളംബര ഘോഷയാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ചെമ്പൈ സ്വാമികളുടെ പാലക്കാട് കോട്ടായിലെ ഭവനത്തിൽ നടന്നു. ചെമ്പൈ സ്വാമികൾ ഉപയോഗിച്ചിരുന്ന തംബുരു ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി.

ചെമ്പൈയുടെ കുടുംബാംഗം ചെമ്പൈ സുരേഷിൽ നിന്നാണ് തംബുരു ഏറ്റുവാങ്ങിയത്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ . മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .കെ.പി.വിശ്വനാഥൻ , . മനോജ് ബി നായർ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ .ഒ.ബി.അരുൺകുമാർ,മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയ പ്രസിഡൻ്റ് എം. ദണ്ഡപാണി മാസ്റ്റർ,, മുൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ.ആർ ഗോപിനാഥ് , ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മിറ്റി അംഗങ്ങളായ . തിരുവിഴ ശിവാനന്ദൻ, ആനയടി പ്രസാദ്, ഗുരുവായൂർ മണികണ്ഠൻ, എന്നിവർ സന്നിഹിതരായി.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ചെമ്പൈയുടെ ശിഷ്യനും സംഗീതജ്ഞനുമായ
.മണ്ണൂർ രാജകുമാരനുണ്ണി സംഗീത കച്ചേരി നടത്തി. .മുരുകൻ സ്വാഗതവും ചെമ്പൈ സുരേഷ് നന്ദിയും പറഞ്ഞു.. ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് തംബുരു വിളംബര ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഗുരുവായൂരിലേക്ക് തിരിക്കും. പാലക്കാട് കോട്ടായി ജംഗ്ഷനിൽ ആണ്സംഗീത ആസ്വാദകരുടെ ആദ്യ സ്വീകരണം. തുടർന്ന് ചെമ്പൈ സംഗീത കോളേജിൽ എത്തുന്നവിളംബര ഘോഷയാത്രയെ പ്രിൻസിപ്പാൾ പ്രൊഫസർ.മനോജിൻ്റെ നേതൃത്വത്തിൽ അധ്യാപകരും സംഗീത വിദ്യാർത്ഥികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് സംഗീതകച്ചേരി അരങ്ങേറും.

ഉച്ചയ്ക്ക് 12 മണിയോടെ തംബുരു വിളംബര ഘോഷയാത്ര ചെമ്പൈ സ്വാമികൾ അവസാന കച്ചേരി നടത്തിയ ഒളപ്പമണ്ണ മന വക പൂഴിക്കുന്നം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ സ്വീകരണം ഏറ്റുവാങ്ങും.
ഒളപ്പമണ്ണ മനയുടെ ഇപ്പോഴത്തെ അവകാശി ശ്രീ.രാജൻ നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിലാണ് ഇവിടുത്തെ സ്വീകരണം. തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം വിളംബര ഘോഷയാത്ര ഗുരുവായൂരിലേക്ക് യാത്ര തിരിക്കും. വൈകുന്നേരം 6 മണിയോടെ കിഴക്കേനടയിൽ എത്തും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ നേതൃത്വത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ വൻ എതിരേൽപ്പ് നൽകി തംബുരു വിളംബര ഘോഷയാത്രയെ ആനയിച്ച് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിലെത്തിക്കും.
തുടർന്ന് തംബുരു സംഗീത മണ്ഡപത്തിൽ സ്ഥാപിക്കുന്നതോടെ സംഗീതോത്സവം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ആശാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പതിനഞ്ച് ദിനരാത്രങ്ങൾ സംഗീതാർച്ചനയാൽ ഗുരുപവനപുരി സംഗീതപാൽക്കടലായി മാറും.
