
ഷവർമ കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധ

ഗുരുവായൂർ : ചിറ്റാട്ടുകരയിലെ വെൽകം ഹോട്ടലിൽനിന്ന് ഷവർമ കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ 11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ നാലുപേർ കുട്ടികളാണ്. എളവള്ളി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടപ്പിച്ചു. ബ്രഹ്മകുളം മില്ലുംപടി സ്വദേശികളായ കുന്നംപുള്ളി നൗഷാദ് (45), മകൻ മുഹമ്മദ് ആദി ( 05 ), മാതാവ് നഫീസക്കുട്ടി (63), കടവല്ലൂർ പുലിക്കോട്ടിൽ അലൻ ഡയ്സൻ (16), തോട്ടുപുറത്ത് വീട്ടിൽ മീനാക്ഷി (19), ശ്രീലക്ഷ്മി (14), ശ്രീപാർവതി (11), പ്രദീപ് തക്ഷിൽ (11), വെള്ളംപറമ്പിൽ ശ്രീദേവ് (11), വട്ടംപറമ്പിൽ കനകലത, കാക്കശ്ശേരി കല്ലുപറമ്പിൽ ഓമന രാമു (58) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ചൊവ്വാഴ്ച ഹോട്ടലിൽനിന്ന് ഷവർമ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്. കടുത്ത വയറുവേദനയെ തുടർന്ന് ബുധനാഴ്ച ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയേറ്റതായി മനസ്സിലായത്. നൗഷാദിനും കുടുംബത്തിനും വിഷാംശം രക്തത്തിൽ കലർന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. അന്നേ ദിവസം 20 കിലോയോളം ചിക്കൻ വിൽപന നടത്തിയിട്ടുണ്ടാകുമെന്നും 150 പേർ കഴിച്ചിരിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മയോണൈസിൽനിന്നോ സാലഡിൽനിന്നോ ആയിരിക്കും വിഷമേറ്റതെന്നും ഇറച്ചിയിൽനിന്നായിരുന്നെങ്കിൽ കൂടുതൽ പേർക്ക് ബാധിച്ചേനേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
