Madhavam header
Above Pot

സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും : മുഖ്യമന്ത്രി

446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി

തൃശൂർ : പോലിസ് ഉള്‍പ്പെടെ യൂനിഫോം സര്‍വീസുകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന വനിതാ പോലിസ് ബറ്റാലിയന്‍ മൂന്നാമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Astrologer

സ്ത്രീകള്‍ ആര്‍ക്കും പിന്നിലല്ലെന്നും ഏത് ചുമതലയും നിര്‍വഹിക്കാന്‍ അവര്‍ പ്രാപ്തരാണെന്നുമുള്ള സന്ദേശമാണ് വനിതാ പോലിസ് ബറ്റാലിയന്റെ പാസ്സിംഗ് ഔട്ട് പരേഡ് സമൂഹത്തിന് നല്‍കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ഒട്ടേറെ നടപടികളില്‍ ഏറ്റവും പ്രധാനമാണ് പോലിസ് സേനയിലെ വനിതാ സാന്നിധ്യം. അത് സ്ത്രീകളില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉയര്‍ന്ന പ്രഫഷനല്‍ ബിരുദമുള്ളവരും റാങ്ക് ജേതാക്കളും ഉള്‍പ്പെടുന്നതാണ് പുതിയ വനിതാ ബറ്റാലിയന്‍. ഇത് പോലിസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും ശ്രദ്ധേയമായ പ്രകടനമാണ് കേരള പോലിസ് കാഴ്ചവയ്ക്കുന്നത്. പോലിസിന്റെ ഈ യശസ്സ് കൂടുതല്‍ ഉയര്‍ത്താന്‍ പുതുതായി സേനയുടെ ഭാഗമാകുന്ന ഓരോരുത്തരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള പോലീസ് അക്കാദമിയില്‍ ഒന്‍പത് മാസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ 446 സേനാംഗങ്ങളാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. പരേഡ് കമാന്റര്‍ പി ജെ ദിവ്യയുടെ നേതൃത്വത്തില്‍ 16 പ്ലട്ടൂണുകളിലായി അണിനിരന്ന നാലു കമ്പനികള്‍ സത്യപ്രതിജ്ഞ ചെയ്ത് കേരള പോലീസിന്റെ ഭാഗമായി. 

ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി വൈ അനില്‍കാന്ത്, മേയര്‍ എം കെ വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ട്രെയിനിംഗ് എഡിജിപിയും പോലീസ് അക്കാദമി ഡയറക്ടറുമായ ബല്‍റാം കുമാര്‍ ഉപാധ്യായ, ട്രെയിനിംഗ് ഐജി കെ പി ഫിലിപ്പ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ കെ കെ അജി, പി എ മുഹമ്മദ് ആരിഫ്, എല്‍ സോളമന്‍, നജീബ് എസ്, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ആദിത്യ, റൂറല്‍ എസ്പി ഐശ്വര്യ ഡോംഗ്രെ തുടങ്ങിയവര്‍ പങ്കെടുത്തു. 

പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കൊല്ലം കരിക്കോട് കൃഷ്ണാജ്ഞനം വീട്ടില്‍ എ വര്‍ഷ (മികച്ച ഇന്‍ഡോര്‍), വൈക്കം പടിഞ്ഞാറേക്കര പുതുക്കാട്ട് വീട്ടില്‍ പി ജെ ദിവ്യ (മികച്ച ഔട്ട്‌ഡോര്‍), വൈക്കം ആലവേലില്‍ വീട്ടില്‍ കെ എസ് ഗീതു (മികച്ച ഷൂട്ടര്‍), പാറശ്ശാല മുറിയങ്കര തെക്കേ ചിറ്റാറ്റ്‌വിള വീട്ടില്‍ എസ് ഐശ്വര്യ (മികച്ച ഓള്‍റൗണ്ടര്‍) എന്നിവര്‍ക്ക് മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിച്ചു. 

Vadasheri Footer