Header 1 = sarovaram
Above Pot

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ

ചാവക്കാട് : സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി 12 മണി മുതൽ ജൂലൈ 31 അർദ്ധരാത്രി പന്ത്രണ്ട് മണി വരെ 50 ദിവസത്തേക്ക് നടപ്പാക്കുന്ന ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ട്രോളിംഗ് നിരോധന കാലയളവിൽ തീരദേശ പോലീസ് വിഭാഗത്തിന് അടിയന്തര സാഹചര്യങ്ങളെ നേരിടാനാവശ്യമായ ഇന്ധനം നൽകാൻ ജില്ലാ സിവിൽ സപ്ലൈ ഓഫീസറെ ചുതലപ്പെടുത്തി.

Astrologer

ട്രോളിംഗ് നിരോധന കാലത്ത് തൊഴിൽ നഷ്ടപ്പെടുന്ന അനുബന്ധ തൊഴിലാളികൾക്ക് നൽകിവരുന്ന സൗജന്യ റേഷൻ യഥാസമയം കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ സിവിൽ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. ഈ കാലയളവിൽ ട്രോളിംഗ് ബോട്ടുകൾ പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കോസ്റ്റൽ പെട്രോളിങ് ശക്തമാക്കാൻ റൂറൽ ജില്ലാ പോലീസ് ചീഫിന് നിർദ്ദേശം നൽകി.

ജില്ലയിൽ അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ മെയ് 15 മുതൽ 24 മണിക്കൂർ പ്രവർത്തനസജ്ജമായ ഫിഷറീസ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ കളക്ടറേറ്റ് കൺട്രോൾ റൂമിലും നേവിയുടെ ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാം. ഫിഷറീസ് ജില്ലാ ഓഫീസ് 0487 2441132, ഫിഷറീസ് കൺട്രോൾ റൂം ഫിഷറീസ് സ്റ്റേഷൻ അഴീക്കോട് 0480 2996090, തൃശൂർ കലക്ട്രേറ്റ് കൺട്രോൾ റൂം 0487 2362424, കോസ്റ്റ് ഗാർഡ് 1093 എന്നിവയാണ് നമ്പറുകൾ.

രണ്ടു ബോട്ടുകളിലായി എട്ട് ലൈഫ് ഗാർഡുമാരെ നിയമിക്കുന്നതിന് ഫിഷറീസ് ഡയറക്ടർ ഉത്തരവ് ആയിട്ടുണ്ടെന്നും നടപടികൾ പൂർത്തീകരിച്ചു വരുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ നിർബന്ധമായും ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കൈവശം വയ്ക്കണം.

ട്രോളിംഗ് നിരോധനം നിലവിൽ വരുന്ന ജൂൺ 9 അർദ്ധരാത്രിക്ക് മുമ്പായി ജില്ലയുടെ തീരപ്രദേശത്ത് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ അന്യസംസ്ഥാന യന്ത്രവൽകൃത ബോട്ടുകളും കേരളതീരം വിട്ടുപോകണം. അല്ലാത്തവ അതാത് ബേസ് ഓഫ് ഓപ്പറേഷനിൽ ആങ്കർ ചെയ്യണം. ജില്ലയുടെ തീരപ്രദേശത്തും ഹാർബറുകളിലും മറ്റും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവൽകൃത ബോട്ടുകൾക്ക് യാതൊരു കാരണവശാലും ഇന്ധനം നൽകാൻ പാടില്ല. പരമ്പരാഗത തൊഴിലാളികൾ പ്രവർത്തിക്കുന്ന യാനങ്ങൾക്കൊഴികെ ഇന്ധനം നൽകുന്ന ഡീസൽ ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കായലിനോടോ ജെട്ടിയോടോ ചേർന്ന് പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ട്രോളിംഗ് നിരോധനം കഴിയുന്നതുവരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.

പരമ്പരാഗത വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിംഗ് അനുവദിക്കില്ല. ജുവനൈൽ ഫിഷിംഗിനെതിരെ കർശന നടപടി സ്വീകരിക്കും. ട്രോൾ നിരോധനം കഴിയുന്നതിനുള്ളിൽ ബോട്ടുകൾ കളർകോഡിങ് പൂർത്തീകരിക്കണമെന്നും യോഗത്തിൽ അറിയിച്ചു.

കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ മത്സ്യഫെഡ് ജില്ലാ മാനേജർ എൻ ഗീത, ഫിഷറീസ് അഴീക്കോട് എഡിഎഫ് എം എൻ സുലേഖ, ജില്ല സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Vadasheri Footer