മതം-ആത്മീയത വാണിജ്യവത്കരണവും സാംസ്‌കാരിക പിന്‍നടത്തവും സെമിനാർ

ഗുരുവായൂർ : വിദ്യാലയത്തിലും ദേവാലയത്തിലും വരാന്‍ ആദ്യം യോഗ്യയായത് ഋതുവായ പെണ്ണാണെന്ന് ഘോഷിച്ച എഴുത്തച്ഛന്‍ എന്തുകൊണ്ടാണ് നവോത്ഥാന നായക രേഖയ്ക്ക് പുറത്ത് നിര്‍ത്തപ്പെട്ടത് എന്ന് അറിയില്ലെന്ന് പ്രമുഖ വാഗ്മി എ പി അഹമ്മദ് മാസ്റ്റര്‍ പറഞ്ഞു. ഗുരുവായൂര്‍ സമത്വസമാജത്തിന്റെ ആഭിമുഖ്യത്തില്‍ മതം-ആത്മീയത വാണിജ്യവത്കരണവും സാംസ്‌കാരിക പിന്‍നടത്തവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഹ്മണനും മുന്‍പേ എഴുച്ഛന്‍ ക്ഷണിച്ചത് ഋതുമതിയായ പെണ്ണിനെയായിരുന്നു. മതത്തിന്റെ വാണിജ്യവത്കരണത്തെ എതിര്‍ക്കുമ്പോള്‍ തന്നെയും സംഘടിത മതത്തിലെ ക്രിറ്റിക്കല്‍ ഇന്‍സൈഡേഴ്‌സിനെ അവഗണിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ നഗരസഭ ലൈബ്രറി അങ്കണത്തിലെ ഇ എംഎസ് സ്‌ക്വയറില്‍ നടന്ന സെമിനാറില്‍ ആര്‍ വി റാഫി അധ്യക്ഷയായിരുന്നു. പി ഐ ആന്റോ, പി അജിത്, കെ സി തമ്പി, കെ ഗോവിന്ദദാസ് എന്നിവര്‍ സംസാരിച്ചു. സെമിനാറിന് ശേഷം സംവാദവുമുണ്ടായിരുന്നു.