Madhavam header
Above Pot

അന്ധമായ പുത്രിവാത്സല്യം കൊണ്ട് പിണറായിക്ക് ഭ്രാന്തായി : ഷോൺ ജോർജ്

തിരുവനന്തപുരം : സോളര്‍ തട്ടിപ്പുകേസ് പ്രതിയുടെ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന് മകൻ ഷോൺ ജോർജ്. അഴിമതികൾ പുറത്ത് വരുമെന്ന ആകുലതയിൽ അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്ന് ഷോൺ പറഞ്ഞു. ഗുഢാലോചന കേസിൽ ചോദ്യംചെയ്യാനും സാക്ഷി മൊഴി രേഖപ്പെടുത്താനുമാണെന്ന് പറഞ്ഞാണ് അച്ഛനെ വിളിച്ചുവരുത്തിയത്. എന്നിട്ട് ഇന്ന് ഈ വൃത്തികേട് കാണിച്ചത് നിയമസഭയിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്.

Astrologer

മിനിഞ്ഞാന്ന് രാത്രി വിഷയം മാറ്റാൻ ഓലപ്പടക്കവുമായി ഒരാളെ ഇറക്കിവിട്ടു. അത് ഏറ്റില്ലെന്ന് കണ്ടാണ് ഇന്ന് പുതിയ ഓലപ്പടക്കവുമായി ഇറങ്ങിയിരിക്കുന്നത്. പിണറായിക്ക് പുത്രീവാത്സല്യം മൂത്ത് ഭ്രാന്തായതാണ്. കാര്യങ്ങൾ ഇ ഡി കൃത്യമായി അന്വേഷിച്ചാൽ പിണറായിയും മകളും ജയിലിൽ പോകേണ്ടിവരും. അത് മനസിലാക്കിയപ്പോൾ തുടങ്ങിയ പ്രാന്താണ് ഇത്. അങ്ങനെയൊന്നും വിഷയം മാറ്റാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും പിണറായി എന്ന കൊള്ളക്കാരന്‍റെ അന്ത്യം കണ്ടേ ഇത് അവസാനിക്കു എന്നും ഷോണ്‍ ജോർജ് പറഞ്ഞു.

ഒരു വിവാദത്തെ മറ്റൊരു വിവാദത്തിലൂടെ മറികടക്കാനുള്ള സി പി എം തന്ത്രം വിലപ്പോകില്ല. എന്നോട് അച്ഛനെ പോലെ പെരുമാറിയ ഒരേ ഒരു നേതാവ് പി സി ജോർജ് ആണെന്ന് പരാതിക്കാരി മുമ്പ് പറഞ്ഞിട്ടുണ്ടെന്നതും ഷോൺ ഓർമ്മിപ്പിച്ചു. പരാതിക്കാരി സ്ഥിരം വീട്ടിൽ വന്നിരുന്നയാളാളെന്നും പീഡിപ്പിക്കുന്നയാളായിരുന്നെങ്കിൽ അങ്ങനെ വരുമായിരുന്നോ എന്നും ഷോൺ ചോദിച്ചു

പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് ജോർജിന്റെ ഭാര്യ ഉഷ ജോർജ്. രാഷ്ട്രീയ വൈരാഗ്യമാണിത്. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി.ജോർജിന് ആത്മാർഥത കൂടിയതാണു പ്രശ്നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്. സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ പറഞ്ഞു

Vadasheri Footer