
സൊസൈറ്റി പ്രസിഡണ്ടിനും സെക്രട്ടറിക്കുമെതിരെ വിധി

തൃശൂർ : നിക്ഷേപസംഖ്യകൾ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ ഒല്ലൂക്കരയിലുള്ള കുന്നത്ത് വീട്ടിൽ ജയരാമൻ.കെ.കെ.ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂക്കരയിലുള്ള ഒല്ലൂക്കര ടൗൺ പ്യൂപ്പിൾ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് പ്രസിഡണ്ടിനും സെക്രട്ടറിക്കുമെതിരെ ഇപ്രകാരം വിധിയായത്.ജയരാമൻ സൊസൈറ്റിയിൽ രണ്ട് ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെ 250000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപസംഖ്യകൾ പലിശ സഹിതം തിരികെ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. നിക്ഷേപ സംഖ്യകൾ തിരികെ ലഭിക്കാതിരുന്നതിനാൽ ഹർജിക്കാരനുണ്ടായ മാനസിക വിഷമവും ബുദ്ധിമുട്ടുകളും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നിക്ഷേപം 200000 രൂപയും 8% പലിശയും 50000 രൂപയും 7.5% പലിശയും നൽകുവാൻ കല്പിച്ചും, നഷ്ടപരിഹാരമായി 10000 രൂപയും, ചിലവിലേക്ക് 2500 രൂപയും നൽകുവാൻ കല്പിച്ചും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
