Madhavam header
Above Pot

പൊന്നാനിയിൽ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ തെരുവിൽ

പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനി സിപിഎമിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് പ്രതിഷേധം. ടി എം സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Astrologer

സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പാര്‍ടി കൊടികളും ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കുന്നത്. ചന്തപ്പടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്‌ ചമ്രവട്ടത്തേക്ക് എത്തിയപ്പോഴേക്കും നൂറു കണക്കിന് ആളുകളാണ് അണി ചേര്‍ന്നത്.

സംസ്ഥാനത്ത് ഇത്തവണ ആദ്യമായിട്ടാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. ടി എം സിദ്ദീഖ് രണ്ടു തവണ ശ്രീരാമകൃഷ്ണന് വേണ്ടി മാറി നിന്നതാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനം. രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന മാനദണ്ഡം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്പീക്കറും സിറ്റിങ് എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.

സിദ്ദിഖിനെ അനുകൂലിച്ച്‌ മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു തിങ്കളാഴ്ച വൈകിട്ട് പ്രവര്‍ത്തകര്‍ പ്രകടനവുമായി രംഗത്തിറങ്ങിയത്.

പൊന്നാനി മുന്‍ ഏരിയ സെക്രട്ടറി യും ജില്ലാസെക്രട്ടയേറ്റ് അംഗവുമായ ടി എം സിദ്ദീഖ് മത്സരിക്കുമെന്ന് ആദ്യം റിപോര്‍ടുകളുണ്ടായിരുന്നു. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സമിതിയാണ് നന്ദകുമാറിന്റെ പേര് നിര്‍ദേശിച്ചത്.

ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു. അതേസമയം, പ്രതിഷേധത്തെ തള്ളിയ ടി.എം. സിദ്ദീഖ്, താൻ പാർട്ടി തീരുമാനത്തിന് വിധേയനായി മാത്രമേ പ്രവർത്തിക്കൂവെന്നും വ്യക്തമാക്കി





Vadasheri Footer