Header 1 = sarovaram
Above Pot

രാധാകൃഷ്ണന് പകരം ഒ. ആർ. കേളു മന്ത്രിയാകും

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ്, തരൂര്‍ എംഎല്‍എ പിപി സുമോദ്, കോങ്ങാട് എംഎല്‍എ ശാന്തകുമാരി തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉൾപ്പെട്ടിരുന്നു. എന്നാൽ പാർട്ടിയിലെ സീനിയർ എന്ന നിലയിൽ കേളുവിന് മന്ത്രിസ്ഥാനം നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന.

Astrologer

അതേസമയം കെ രാധാകൃഷ്ണൻ വഹിച്ച എല്ലാ വകുപ്പുകളും കേളുവിന് ലഭിക്കില്ല. പട്ടികജാതി-പട്ടിക വർഗ ക്ഷേമ വകുപ്പുകളാകും കേളുവിന് നൽകുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യ വകുപ്പ് എംബി രാജേഷിനും നൽകാനും തീരുമാനിച്ചതായാണ് സൂചന. യുഡിഎഫ് സർക്കാരിൽ പി കെ ജയലക്ഷ്മി മന്ത്രിയായ ശേഷം പട്ടിക വർഗ വിഭാഗത്തിൽ നിന്നും മന്ത്രിയാകുന്ന നേതാവാണ് കേളു.

വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് ഒ ആർ കേളു. ആദിവാസി ഗോത്ര വിഭാഗമായ കുറിച്യ സമുദായത്തിൽപ്പെട്ടയാളാണ് 53 കാരനായ കേളു. ആദിവാസി വിഭാഗത്തിൽ നിന്നും സിപിഎം മന്ത്രിയാക്കുന്ന ആദ്യ നേതാവാണ്. കുറിച്യ വിഭാഗത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ ഇടംനേടുന്ന രണ്ടാമത്തെയാൾ കൂടിയാണ് കേളു. പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.

തുടർച്ചയായി 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 5 വർഷം തിരുനെല്ലി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിരിക്കെയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2016 ൽ പി കെ ജയലക്ഷ്മിക്കെതിരെ മാനന്തവാടിയിൽ അട്ടിമറി വിജയം നേടി. 2021 ൽ ഭൂരിപക്ഷം മൂന്നിരട്ടിയാക്കിയാണ് വിജയിച്ചത്.

Vadasheri Footer