Header 1 = sarovaram
Above Pot

ചികിത്സക്കായി നിക്ഷേപ തുക നൽകിയില്ല , മൃതദേഹവുമായി കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധം

തൃശൂർ : കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചു നൽകാ ത്തതിനെ തുടർന്ന് വിദഗ്ദ്ധ ചകിത്സ ലഭിക്കാതെ വയോധിക മരണത്തിന് കീഴടങ്ങിയ മാപ്രാണം സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം. കോൺഗ്രസ് , ബിജെപി പ്രവർത്തകരാണ് കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധിച്ചത്. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചാണ് പ്രതിഷേധം. സഹകരണ ബാങ്കിന് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി.

Astrologer

ഉച്ചയോടെയാണ് മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി ആംബുലൻസ് ബാങ്കിന് മുന്നിലെത്തിയത്. കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് മൃതദേഹം ബാങ്കിന് മുന്നിലേക്ക് എത്തിച്ചതും ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചതും. ഫിലോമിനയുടെ ഭർത്താവും മകനും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് 70കാരിയായ ഫിലോമിന മരിച്ചത്. ഫിലോമിനയുടെ പേരിൽ ബാങ്കിൽ 30 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട ആര്‍.ഡി.ഒ യുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്നീട് സമരം അവസാനിപ്പിച്ചു. മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ട പണം ഉടന്‍ ബാങ്കില്‍ നിന്നും നല്‍കുമെന്ന് ആര്‍.ഡി.ഒ ഉറപ്പുനല്‍കി ഇതേ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്

വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ച മാപ്രാണത്തെ ഫിലോമിനയുടെ മരണത്തിന് ഉത്തരവാദികളായ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണാധികാരികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും, ഇതിനൊക്കെ നേത്യത്വം കൊടുക്കുന്ന ഇരിഞ്ഞാലക്കുട എം.എല്‍.എ കൂടിയായ മന്ത്രി ആര്‍.ബിന്ദു രാജിവെക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ആവശ്യപ്പെട്ടു .ഫിലോമിനയുടെ മൃതദേഹവുമായി നടന്ന റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ് ജോസ് വള്ളൂര്‍.

ഏറാട്ട്പറമ്പില്‍ ദേവസിയുടെയും , ഭാര്യ ഫിലോമിനയുടെയും പേരില്‍ 30 ലക്ഷം രൂപ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലുണ്ട്. ഈ ഡെപ്പോസിറ്റില്‍ നിന്നും 10,000 രൂപയെങ്കിലും ഫിലോമിനയുടെ ചികിത്സയ്ക്കായി നല്‍കണമെന്ന് പറഞ്ഞ് ബാങ്കില്‍ ചെന്നപ്പോള്‍ ഇവരെ ബാങ്കില്‍ നിന്നും ആട്ടിയോടിച്ചു. തുടര്‍ ചികിത്സക്ക് പണം ഇല്ലാതെയാണ് ഫിലോമിന മരിച്ചത്. മനഃസാക്ഷി എന്നൊന്നുണ്ടെങ്കില്‍ മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ പാടില്ല.

ബൈജു കുറ്റിക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു , ഡി.സി.സി ഭാരവാഹികളായ ആന്റോ പെരുമ്പിള്ളി , സതീഷ് വിമലന്‍ കെ ഫ് ഡൊമിനിക് , സജീവന്‍ കുരിയച്ചിറ, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി , എം ആര്‍ ഷാജു ,സുജ സജീവ് കുമാര്‍ ,വിപിന്‍ വെള്ളയത്ത്, ഷെറിന്‍ തേര്‍മഠം,അഡ്വ . പി എന്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

ഒരു വര്‍ഷം മുന്‍പാണ് അനധികൃതമായി ലോണുകള്‍ നല്‍കി 311 കോടി രൂപയുടെ തിരിമറി  സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതായി ആരോപണമുയര്‍ന്നത്.പണം നിക്ഷേപിച്ച പലര്‍ക്കും അത് തിരികെ ലഭിക്കുന്നില്ലെന്ന് പരാതിയും ഉയര്‍ന്നു. മുന്‍ സി.പി.എം പ്രവര്‍ത്തകനായ എം വി സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരാതി നല്‍കിയതും  അഴിമതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ നടന്നതും.

കേരള ബാങ്കിന്റെ സഹായത്താലും, 5 ലക്ഷം രൂപ വരെയുള്ള ചെറിയ വായ്പകള്‍ എടുത്തവരെ ജപ്തി നടപടികളിലേക്ക് കടക്കുമെന്ന്  ഭീഷണിപ്പെടുത്തിയും 60 കോടിയോളം രൂപ കരുവന്നൂര്‍ സഹകരണ ബാങ്ക് ഇപ്പോള്‍ സമാഹരിച്ചതായി സുരേഷ് പറഞ്ഞു.

എന്നാല്‍ വന്‍കിട നിക്ഷേപകര്‍ക്ക് മാത്രമാണ് വന്‍ തുകകള്‍ ബാങ്ക് ഇപ്പോള്‍ തിരിച്ചു നല്‍കുന്നത്. ഫിലോമിനയെ പോലെയുള്ള സാധാരണക്കാര്‍ക്ക് അത്യാവശ്യം ഘട്ടങ്ങളില്‍ പോലും ആവശ്യമായ പണം നല്‍കുന്നില്ല.

311 കോടി രൂപയുടെ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളുടെയും ഇവരുടെ കൂട്ടാളികളുടെയും അനധികൃതമായ സ്വത്തുക്കള്‍ കണ്ടുകെട്ടുവാനുള്ള ഒരു നടപടിയും എടുത്തിട്ടില്ലെന്ന് സുരേഷ് പറഞ്ഞു പറഞ്ഞു.

മറ്റു സഹകരണ ബാങ്കുകളില്‍ നിന്ന് ഓരോ കോടി രൂപ വീതം നല്‍കി കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാനുള്ള സഹകരണ വകുപ്പിന്റെ  പ്രഖ്യാപനം നടപ്പാക്കി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരെയും ഒരു ഇടനിലക്കാരനെയും 11 ഭരണസമിതി അംഗങ്ങളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ചിലര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ 16 ജീവനക്കാരെ തിരിച്ചെടുത്തു.

Vadasheri Footer