
മൊയ്‌ദിനും, കണ്ണനും എതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു.

തുശൂർ : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിപിഎം നേതാക്കളായ മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എസി മൊയ്തീനെതിരെയും, മുൻ എംഎൽഎയും കേരള ബാങ്ക് വൈസ് ചെയർമാനുമായ എംകെ കണ്ണനെതിരെയും സംസ്ഥാന വിജിലൻസ് പോലീസ് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച വിവരം വിജിലൻസ് ഈ കേസിൽ പരാതി നൽകിയ എഐസിസി അംഗം അനിൽ അക്കരയെ കത്ത് മുഖാന്തിരം അറിയിച്ചു. ഇതിന് പുറമേ അടുത്ത 13 നോ അല്ലെങ്കിൽ സൗകര്യമുള്ള ദിവസം മൊഴി നൽകാനും അനിൽ അക്കരയോട് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ ശരത്തിൻ്റെ ആരോപണമനുസരിച്ചാണ് അനിൽ വിജിലൻസിന് പരാതി നൽകിയത്. ശരത്തിൻ്റെ ആരോപണ വാർത്തക്ക് പുറമേ ഇരുവരുടെയും അഴിമതികളെ കുറിച്ചുള്ള തെളിവുകളും അനിൽ വിജിലൻസിന് ഹാ ജരാക്കിയിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പി എൽ എം എ അനുസരിച്ച് പ്രതിയായിട്ടുള്ള എസി മൊയ്തീനെതിരെ ആ കേസിലെ കുറ്റപത്രവും തെളിവായി വിജിലൻസിന് സ്വീകരിക്കേണ്ടിവരും.
ഉന്നതരായ സിപിഎം നേതാക്കൾക്കെതിരെ സംസ്ഥാന വിജിലൻസ് സ്വീകരിച്ച നടപടി സ്വാഗതാർഹമാണെങ്കിലും അന്വേഷണത്തെ അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നും അനിൽ അക്കര അറിയിച്ചു.
