
ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമായി

ശബരിമല: നാല്‍പത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീര്‍ഥാടനത്തിനു ശനിയാഴ്ച സമാപനമായി. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും.

മണ്ഡലകാലതീര്‍ഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
ശബരിമലയില്‍ ഈ സീസണില്‍ റെക്കോര്‍ഡ് വരുമാനം. ആകെ 332.77 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. കാണിക്കയായി ലഭിച്ചത് 83.17 കോടി രൂപയാണ്.

കഴിഞ്ഞവര്‍ഷം 41 ദിവസം പിന്നിട്ടപ്പോള്‍ 297.06 കോടി രൂപയായിരുന്നു വരുമാനം. ഈ വര്‍ഷം 40 ദിവസം പിന്നിട്ടപ്പോള്‍ 35.70 കോടി രൂപ അധികമായി ലഭിച്ചു. കഴിഞ്ഞവര്‍ഷം കാണിക്കയായി ലഭിച്ചത് 80.25 കോടി രൂപയാണ്.
