
വിധി പാലിച്ചില്ല, മലബാർ നിധി എം ഡിക്കെതിരെ വാറന്റ്

തൃശൂർ : വിധിപ്രകാരം നിക്ഷേപ സംഖ്യയും നഷ്ടവും നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ വാടാനപ്പിള്ളി സ്വദേശി വ്യാസനഗർ കണ്ടം ചക്കി വീട്ടിൽ ജയമോഹൻ.കെ.എ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊക്കാലയിലുള്ള മലബാർ വികാസ് നിധി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്.

നിക്ഷേപ സംഖ്യ തിരിച്ചുനൽകാതിരുന്നതിനെത്തുടർന്ന് ജയമോഹൻ കെ. എ ഫയൽ ചെയ്ത ഹർജിയിൽ 5,00,000/- രൂപയും 12% പലിശയും നഷ്ടപരിഹാരമായി 25,000/- രൂപയും ചിലവിലേക്ക് 3,000/- രൂപയും നൽകുവാൻ വിധിയായിരുന്നു.എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാനും ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിക്കുവാനും ഉപഭോക്തൃ കോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി .

