
എം ജി എസ് നാരായണൻ വിട വാങ്ങി.

കോഴിക്കോട് : പ്രസിദ്ധ ചരിത്ര പണ്ഡിതൻ എം ജി എസ് നാരായൺ അന്തരിച്ചു 93 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ വിശ്രമജീവിതം വരവേ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ അധ്യക്ഷൻ കൂടിയായിരുന്നു.

മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്.
പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളേജിലും

ഫാറൂഖ് കോളേജിലും തൃശൂര്‍ കേരളവര്‍മ കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി.
ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു
ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു
പ്രൊഫ. ഇളംകുളത്തിന്റെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് ചരിത്രദർശനങ്ങളുടെ പിൻബലത്തിൽ ഗവേഷണമാരംഭിച്ച പ്രൊഫ. എം.ജി.എസ്. നാരായണനാണ് അറുപതുകളുടെ അവസാനത്തോടെ കേരള ചരിത്രപഠനങ്ങൾക്ക് രീതിശാസ്ത്രപരമായ ഒരടിത്തറ പണിയുന്നത്. കൊടുങ്ങല്ലൂർ കേന്ദ്രമാക്കി ക്രിസ്തുവർഷം 9-12 നൂറ്റാണ്ടുകൾക്കിടയിൽ കേരളം ഭരിച്ച ചേരരാജാക്കന്മാരെക്കുറിച്ചും അക്കാല രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക വികാസത്തെക്കുറിച്ചുമെല്ലാം ആഴത്തിൽ അന്വേഷിക്കുന്നതായിരുന്നു പിന്നീട് ‘പെരുമാൾസ് ഓഫ് കേരള’ എന്നപേരിൽ പ്രസിദ്ധീകൃതമായ ആ ഗവേഷണപഠനം. കേരളത്തിലെമ്പാടും ചിതറിക്കിടന്നിരുന്ന ശിലാ-താമ്ര ലിഖിതങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സ്രോതസ്സ്. അവയോടൊപ്പം അക്കാലത്തെ തമിഴ്, സംസ്കൃത ഗ്രന്ഥങ്ങളും. ബ്രാഹ്മി, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പ്രാചീന ലിപികളിലുള്ള കൈത്തഴക്കവും പാലി, തമിഴ്, സംസ്കൃതം, പ്രാചീന മലയാളം തുടങ്ങിയ ഭാഷകളിലുള്ള അഗാധമായ അറിവും ഉപയോഗപ്പെടുത്തിയാണ് ‘ഞാൻ പരിശോധിച്ച പ്രബന്ധങ്ങളിൽ മികച്ചതൊന്ന്’ എന്ന് സാക്ഷാൽ എ.എൽ. ബാഷാം വിശേഷിപ്പിച്ചിട്ടുള്ള ഈ ഗവേഷണപുസ്തകം രചിച്ചിട്ടുള്ളത്.
ഗവേഷണമേന്മ തന്നെയാണ് എം.ജി.എസിനെ ലണ്ടൻ സർവകലാശാല കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്കോ ലെനിൻഗ്രാഡ് സർവകലാശാലകളിൽ വിസിറ്റിങ് ഫെലോ, ടോക്യോവിൽ വിസിറ്റിങ് പ്രൊഫസർ എന്നീ തസ്തികകളിൽ നിയമിക്കപ്പെടാനിടയാക്കിയത്.. ഭാര്യ: വി സി പ്രേമലത. മക്കൾ: എൻ വിജയകുമാർ (വിങ് കമാൻഡർ, ഇന്ത്യൻ എയർഫോഴ്‌സ്), എൻ വിനയ (നർത്തകിയും മോഹിനിയാട്ടം ഗവേഷകയും). സംസ്കാരം വൈകീട്ട് നാലിന് നടക്കും.