
ഗുരുവായൂർ ക്ഷേത്രത്തിൽ കുഞ്ഞിന്റെ കൊലുസ് കവർന്ന പ്രതി അറസ്റ്റിൽ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് കുഞ്ഞിന്റെ സ്വർണ്ണകൊലുസ് പൊട്ടിച്ചെടുത്ത പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി സ്വദേശിയായ തൈക്കാട്ടിൽ വിജയനെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി.അജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് ഉച്ചക്ക് 12.20 മണിയോടെ ക്ഷേത്രത്തിനകത്തെ കൊടിമരത്തിന് സമീപത്ത് വച്ചായിരുന്നു കവർച്ച.

ഒരുമനയൂർ സ്വദേശിയായ മങ്ങന്തറ വീട്ടിൽ ബിഷാജിയുടെ നാല് വയസ്സുള്ള മകൾ ഇഷാൻവിയുടെ ഇടതുകാലിലെ 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണകൊലുസ് പ്രതി പൊട്ടിച്ചെടുത്തത്. പ്രതി തിരക്കുള്ള ദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പതിവായി വരുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ നോക്കി നിരന്തരം നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്പെക്ടറോടൊപ്പം എസ് ഐ ബാബുരാജൻ, എസ് സി പി ഒ മാരായ ഡി.അരുൺ,എൻ പി സാജൻ. സി പി ഒ മാരായ സുജീഷ്, പ്രിയൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ചാവക്കാട് സബ് ജയിലിൽ പാർപ്പിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ വരും ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിലെടുക്കുമെന്നും, ക്ഷേത്രദർശനത്തിന് വരുന്നവർ ചെറിയ കുഞ്ഞുങ്ങളെ ധരിപ്പിച്ച സ്വർണ്ണാഭരണങ്ങൾ മോഷണം പോകാതെ സൂക്ഷിക്കണമെന്നും ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി.അജയകുമാർ അറിയിച്ചു.
