Post Header (woking) vadesheri

ക്ഷേത്രനഗരി ഉത്സവ ലഹരിയിൽ

Above Post Pazhidam (working)

ഗുരുവായൂര്‍:  ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച്ച രാത്രി കൊടിയേറിയതോടെ ക്ഷേത്ര നഗരി ഉത്സവ ലഹരിയിൽ. ക്ഷേത്രം ദീപാലങ്കാര പ്രഭയിലും, നാടും, നഗരവും ഉത്സവത്തിന് മോടികൂട്ടാന്‍ തോരണങ്ങളും, വൈദ്യുതാലങ്കാരവുമായി ഒരുങ്ങി നില്‍പ്പാണ്. ഉത്സവം രണ്ടാം ദിവസമായ  ഇന്ന് രാവിലെ, നാലമ്പലത്തിന് ചുറ്റും പത്ത് പ്രത്യേക സ്ഥാനങ്ങളില്‍ ഓതിക്കന്മാരായ നമ്പൂതിരിമാര്‍ വിശേഷാല്‍ പൂജകള്‍ ചെയ്ത് ദിക്ക് കൊടികളും സ്ഥാപിച്ചു.

First Paragraph Jitesh panikar (working)

രാവിലെ മുതലാണ് വിശേഷാല്‍ കാഴ്ച്ചശീവേലി ആരംഭിച്ചത്. ഉത്സവ നാളുകളില്‍ ഉച്ചതിരിഞ്ഞും കാഴ്ച്ചശീവേലി പതിവാണ്. . ബാലുവും, കൃഷ്ണനാരായണനും പറ്റാനകളായുള്ള കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന്‍ ദാമോദര്‍ദാസിന്റെ പുറത്ത് ഭഗവാന്‍ എഴുന്നെള്ളി. പെരുവനം കുട്ടന്‍മരാരുടെ മേളപെരുക്കത്തോടെ മുത്തുകുട, ആലവട്ടം, വെണ്‍ചാമരം, സൂര്യമറ, കൊടികൂറകള്‍, തഴ എന്നിവഅകമ്പടി സേവിച്ചു.

ഭക്തന്, സമ്പദ് സമൃദ്ധിയുടെ പ്രസാദ ഊട്ടും, കണ്ണിനും, കാതിനും, മനസ്സിനും കുളിര്‍മ്മയേകുന്ന കലാപരിപാടികളുമാണ് ക്ഷേത്രസന്നിധിയില്‍ ഇപ്പോള്‍ നടക്കുന്നത്. കഞ്ഞിയും, പുഴുക്കും, പപ്പടവും, ശര്‍ക്കരയും, നാളികേര പൂളുമടങ്ങിയ വിശേഷാല്‍ പ്രസാദഊട്ടില്‍ ഇന്നലെ, 25000-ത്തോളം ഭക്തര്‍ പങ്കെടുത്തു.

തന്റെ പ്രജകളെ കാണാനായി ക്ഷേത്രം ചുറ്റമ്പലത്തിന് പുറത്ത് വടക്കേനടയില്‍ പ്രഗദ്ഭരുടെ തായമ്പകയുടെ അകമ്പടിയോടെ ഭഗവാന്‍ രാത്രി സ്വര്‍ണ്ണപഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളി. സ്വര്‍ണ്ണപഴുക്കാമണ്ഡപത്തിലെഴുന്നെള്ളുന്ന ഭഗവാനെ ദര്‍ശിക്കാന്‍ ആയിരങ്ങളാണ്   ഒഴുകിയെത്തുന്നത്. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതല്‍ ആറാട്ടു വരെയുള്ള ദിനങ്ങളിലാണ് ഭഗവാന്‍ സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളുന്നത്. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം നാലമ്പലത്തിനകത്ത് സപ്തമാതൃക്കള്‍ക്കു സമീപവും, രാത്രി വടക്കിനി മുറ്റത്തുമാണ് ശ്രീഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിക്കുന്നത്. ശ്രീകോവിലിന്റെ മാതൃകയില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പഴുക്കാമണ്ഡപത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിച്ച് വീരാളിപ്പട്ടില്‍ ഭഗവത് തിടമ്പ് എഴുന്നള്ളിച്ചുവെച്ചു. നിറഞ്ഞ് കത്തുന്ന ദീപസ്തംഭത്തിന് ചുറ്റുഭാഗത്തുമായി 12-വെള്ളി കുത്തു വിളക്കുകളും, സാമ്പ്രാണിയും, അഷ്ടഗന്ധവും അടക്കമുള്ള സുഗന്ധദ്രവ്യങ്ങളും നിരത്തി. നാലു മണിക്കൂറിലെറെ സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിയിരിക്കുന്ന ഭഗവാനു മുന്നില്‍ ക്ഷേത്രവാദ്യങ്ങളും അരങ്ങേറുന്നു. ഉത്സവം ഒമ്പതാം ദിവസമായ പള്ളിവേട്ട നാളിലും, പിറ്റേന്ന് ആറാട്ട് ദിനത്തിലും വൈകീട്ട് സ്വര്‍ണ്ണകൊടിമരചുവട്ടില്‍ പഴുക്കാമണ്ഡപത്തില്‍ വെച്ചാണ് ഭഗവാന് ദീപാരാധന. ഈ രണ്ട് ദിവസങ്ങളിലും ക്ഷേത്രം ശാന്തിയേറ്റ കീഴ്ശാന്തിമാരാണ് ഭഗവാന് ദീപാരാധന നടത്തുക. ആറാം വിളക്ക് മുതല്‍ സ്വര്‍ണ്ണകോലത്തില്‍ കനകപ്രഭ വിതറികൊണ്ടുള്ള ഭഗവാന്റെ എഴുന്നെള്ളിപ്പ് വ്യാഴാഴ്ച്ച മുതല്‍ ആരംഭിക്കും. തുടര്‍ന്ന് ഉത്സവാവസാനം വരെ ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലാണ് എഴുന്നെള്ളുക. തന്റെ പ്രജകളെ നേരില്‍കണ്ട് ക്ഷേമമന്വേഷിക്കാനായി പള്ളിവേട്ട, ആറാട്ട് എന്നീ ദിവസങ്ങളില്‍ രാജകീയ പ്രൗഢിയോടെ ക്ഷേത്രമതില്‍കെട്ടിന് പറത്തിറങ്ങുമ്പോഴും ഭഗവാന്റെ എഴുന്നെള്ളത്ത് സ്വര്‍ണ്ണകോലത്തിലാണ്. വര്‍ഷത്തില്‍ ഒമ്പത് ദിവസം മാത്രമാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളുന്നത്. ഉത്സവം ആറാംനാള്‍ മുതല്‍ അഞ്ചുദിവസവും, അഷ്ടമിരോഹിണി, ഏകാദശി വിളക്കോടനുബന്ധിച്ച് നവമി, ദശമി, ഏകാദശി ഉള്‍പ്പടെ എന്നീ മൂന്ന് ദിവസങ്ങളിലാണ് സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളുന്നത്. ഉത്സവത്തിന്റെ ഭാഗമായി ദിവസവും കിഴക്കേനടയില്‍ പ്രത്യേകം സജ്ജമാക്കിയ പടുകൂറ്റന്‍ സ്റ്റേജിലും, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും കലാപരിപാടികള്‍ ഉത്സവാഘോഷത്തിന് കൊഴുപ്പേകുന്നു. മാർച്ച്‌ 8 ഞായറാഴ്ച്ച  ഭഗവാന്റെ പള്ളിവേട്ടയും, തിങ്കളാഴ്ച്ച ആറാട്ടും കഴിഞ്ഞ് സ്വര്‍ണ്ണകൊടിമരത്തിലുയര്‍ത്തിയ സപ്തവര്‍ണ്ണകൊടി ഇറക്കുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് പരിസമാപ്തിയാകും.