കർഷകന് വിള ഇൻഷുറൻസ് നൽകിയില്ല. , കൃഷി ഓഫീസർമാർ 1,08,000 രൂപ നൽകുവാൻ വിധി.

തൃശൂർ : അർഹതപ്പെട്ട വിള ഇൻഷുറൻസ് നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ കർഷകന് അനുകൂലവിധി. അന്തിക്കാട് തണ്ടിയേക്കൽ വീട്ടിൽ ടി.ആർ.പുഷ്പാംഗദൻ ഫയൽ ചെയ്ത ഹർജിയിലാണ് ചാഴൂർ കൃഷിഭവനിലെ കൃഷി ഓഫീസർ, ചെമ്പൂക്കാവിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്.

Above Pot

പുഷ്പാംഗദന് പുള്ള് പടവിൽ രണ്ട് ഏക്കർ 12 സെൻ്റ് സ്ഥലമുണ്ടായിരുന്നു. കൃഷി ചെയ്തതെല്ലാം പതിരാവുകയായിരുന്നു. കൊയ്യുവാൻ പോലും കഴിയുകയുണ്ടായില്ല. അഞ്ച് ടൺ നെല്ലാണ് ശരാശരി ലഭിച്ചിരുന്നത്. ഇൻഷുറൻസ് പ്രകാരം നഷ്ടം ലഭിക്കുവാൻ അപേക്ഷ സമർപ്പിച്ചുവെങ്കിലും അനുവദിക്കുകയുണ്ടായില്ല. മറ്റു നിവൃത്തികളില്ലാതെ പുഷ്പാംഗദൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് വിള ഇൻഷുറൻസ് പ്രകാരം 1,00,000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 3000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി