
ആനയോട്ട ജേതാവ് ഗോപീകണ്ണൻ ചരിഞ്ഞു,

ഗുരുവായൂർ:ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു.
ഇന്ന് പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം മുതൽ ആനയെ മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മരുന്നുകൾ നൽകി. പുലർച്ചെ രണ്ടോടെ ശ്വാസതടസം അനുഭവപ്പെട്ട ആന ആദ്യം ഇരിക്കുകയും, പിന്നീട് കിടക്കുകയും ചെയ്തു. താമസിയാതെ അന്ത്യം സംഭവിച്ചു. 49 വയസ് ആണ് പ്രായം. ഒന്നാം പാപ്പാൻ ഹരി നാരായണൻ സഹായി രാജൻ എന്നിവരാണ് ആനയെ പരിചരിച്ചിരുന്നത്.

ഗോപീകണ്ണനെ 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ പ്രമുഖ വ്യവസായി ഗോപു നന്തിലത്താണ് ഗുരുവായൂരപ്പന് നടയിരുത്തിയത്. ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച ആനയോട്ടത്തിൽ ഒമ്പത് തവണ ജേതാവായിട്ടുണ്ട്. അവസാനമായി 2024 ലെ ആനയോട്ടത്തിലാണ് വിജയിയായത്. ദേവസ്വം ചെയർമാൻ ഡോ:വി.കെ. വിജയൻ ഭരണസമിതിയംഗങ്ങളായ സി.മനോജ്, മനോജ്.ബി. നായർ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. 11 മണിയോടെ നടപടികൾ പൂർത്തികരിച്ച് സംസ്ക്കാരത്തിനായി കോടനാട്ടേക്ക് കൊണ്ടുപോയി. ഇതോടെ ദേവസ്വത്തിൻ്റെ പുന്നത്തൂർ ആനത്താവളത്തിലെ ആനകളുടെ എണ്ണം 36 ആയി ചുരുങ്ങി.