
മാധ്യമപ്രവര്‍ത്തകക്കു നേരെ കയ്യേറ്റശ്രമം, കണ്ടാലറിയുന്ന 10 പേര്‍ക്കേതിരേ കേസെടുത്തു

ചാവക്കാട്: കടലേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കണ്ടാലറിയുന്ന 10 പേര്‍ക്കേതിരേ ചാവക്കാട് പോലീസ് കേസെടുത്തു. കടപ്പുറം മുനക്കക്കടവ് പടിഞ്ഞാറെപുരക്കല്‍ റാഫി, പോക്കാക്കില്ലത്ത് ഹുസൈന്‍ എന്നിവര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന്റെ റിപ്പോര്‍ട്ടറായ കെ.എസ്. പാര്‍വ്വതി കടലേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കടപ്പുറം മുനക്കകടവ് ഇഖ്ബാല്‍ നഗറിലെത്തിയപ്പോഴാണ് നാട്ടുകാരായ ഒരു സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തിയത്. കടലേറ്റം മൊബൈല്‍ ഫോണില്‍ പകര്‍ത്താനൊരുങ്ങവെ സംഘത്തിലൊരാള്‍ വീഡിയൊ പകര്‍ത്തരുതെന്ന് ആക്രോശിക്കുകയും ബലം പ്രയോഗിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയുമായിരുന്നു. തുടര്‍ന്ന് സംഘം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. പാര്‍വ്വതിയുടെ പരാതിയില്‍ ചാവക്കാട് പോലീസ് സ്ഥലത്തെത്തി. ചൊവ്വാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനിലെത്തി പാര്‍വ്വതി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് 10 പേര്‍ക്കെതിരേ പോലീസ് കേസെടുത്തത്.

മാധ്യമപ്രവർത്തകയായ വനിതയെ അസഭ്യം
പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത
സംഭവത്തിൽ കേരള കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു. ഇ.ജെ. ജോസ്, കുരിയൻ പനക്കൽ, ജോയ്സി ടീച്ചർ,ഇ. ജെ. ജോർജ്, ആർ എച്ച് അബ്ദുൽ സലീം, സി. വി. ജോസഫ്, ഒ. കെ. ശശി,
ഇ എൽ. തോമസ്, ആർ പി മുജീബ് തുടങ്ങിയവർ സംസാരിച്ചു