Header 1 = sarovaram
Above Pot

കരുവന്നൂര്‍ ബാങ്ക് , സിപിഐഎം ജില്ലാ കമ്മിറ്റി നടത്തിയ അഴിമതി : അനിൽ അക്കര

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച കാര്യങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. മാധ്യമവേട്ട എന്ന് സിപിഐഎം വരുത്തിത്തീര്‍ക്കുകയാണ്. അഴിമതി തുടങ്ങി വെച്ചത് എ സി മൊയ്തീന്‍ അല്ല ഇ പി ജയരാജന്‍ ആണെന്നും അനില്‍ അക്കര ആരോപിച്ചു.

‘ബേബി ജോണ്‍ ഒഴിച്ച് മറ്റ് എല്ലാ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിമാര്‍ക്കും ഈ അഴിമതിയില്‍ പങ്കുണ്ട്. പാര്‍ട്ടി ഈ അന്വേഷണത്തിന് വിധേയമാകണം. ഇത് ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. സിപിഐഎം ജില്ലാ കമ്മിറ്റി നടത്തിയ അഴിമതിയാണിത്’, അനില്‍ അക്കര പറഞ്ഞു.

Astrologer

കരുവന്നൂരിലെ പ്രതികളെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ബിജു കരീം തനിക്ക് എതിരായി മൊഴി പറയില്ല എന്ന് എ സി മൊയ്തീന്‍ നേരത്തെ പറഞ്ഞിരുന്നു. ബിജു കരീം എ സി മൊയ്തീന്റെ വിശ്വസ്തന്‍ ആയിരുന്നു. എല്ലാവരും ശിവശങ്കരന്‍ അല്ലല്ലോ എന്ന് പറഞ്ഞ അനില്‍ അക്കര, ജയിലില്‍ കിടന്നു കഴിഞ്ഞപ്പോഴാണ് ബിജു മൊഴി മാറ്റിയതെന്നും ആരോപിച്ചു.

അതെ സമയം കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീനാണെന്ന് എൻഫോഴ്സ്മെന്റ് സംഘം കുറ്റപ്പെടുത്തുന്നു. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്. പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നും അന്വേഷണ സംഘം ഇന്ന് പുറത്ത് വിട്ട വാർത്താക്കുറിപ്പിലുണ്ട്.

പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ലോൺ നേടിയത്. എസി മൊയ്തീൻ അടക്കമുള്ളവർക്കെതിരെ കൂടുതൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റെയിഡിൽ 36 ഇടങ്ങളിലെ സ്വത്ത്‌ കണ്ടെത്തി. ഈ സ്വത്തുക്കൾക്ക് 15 കോടി രൂപയുടെ മൂല്യം ഈ സ്വത്തുക്കൾക്ക് ഉണ്ട്. ഇഡി റിപ്പോർട്ടിൽ പറയുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകൾ വായ്പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കൾ പ്രതിസന്ധിയിലായി. പലരുടെ വീടുകൾ ലോണെടുക്കാതെ ബാങ്കിൽ ഈട് വെച്ചതിൽ ജപ്തി നോട്ടീസും നൽകിയിരുന്നു. ഇതേ തുടർന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് എൻഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം ഇഡി എസി മൊയ്തീന്റേതടക്കം ചില വീടുകളിലാണ് പരിശോധന നടത്തിയത്. പിപി കിരൺ, സിഎം റഹീം, പി സതീഷ് കുമാർ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന നടത്തിയത്. ഇതിൽ സതീഷ് കുമാർ കണ്ണൂർ സ്വദേശിയാണ്. കോലഴിയിൽ താമസക്കാരനാണ് ഇദ്ദേഹം. ബാഗ് നിര്‍മാണ യൂണിറ്റിലായിരുന്നു ഇദ്ദേഹത്തിന്റെ ബിസിനസ് തുടക്കം. പിന്നീട് പണമിടപാടിലേക്ക് മാറി. വായ്പ മുടങ്ങി ജപ്തിയിലായ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ഉടമയ്ക്ക് വേണ്ടി പണം മുടക്കുകയും ഈ ആധാരം കരുവന്നൂർ ബാങ്കിൽ വളരെ ഉയർന്ന തുകയ്ക്ക് ഭൂ ഉടമയുടെ പേരിൽ തന്നെ പണയപ്പെടുത്തുന്നതുമാണ് സതീശന്റെ രീതി. നിലവിലുള്ള ഭൂമിയുടെ മതിപ്പു വിലയേക്കാള്‍ കൂടുതലായിരിക്കും കരുവന്നൂരില്‍ നിന്നെടുക്കുന്ന തുക. ഇതില്‍ വലിയൊരു ഭാഗം കമ്മീഷനായി ഇയാൾ കൈക്കലാക്കും. കുറെയേറെ ഇടപാടുകൾ ഇത്തരത്തിൽ സതീശന്‍ നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍.

മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചെന്നും റെയ്ഡിൽ 15 കോടി മൂല്യമുള്ള 30 ഓളം വസ്തുക്കൾ കണ്ടെത്തിയെന്നും ഇഡി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാക്കളുമായുള്ള ബന്ധമാണ് സതീശന് കരുവന്നൂരിൽ വഴികളെല്ലാം തുറന്നു കൊടുക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപണം ഉയർത്തിയിട്ടുണ്ട്. ഇരുവരും എസി മൊയ്തീന്‍റെ ബെനാമികളാണെന്ന് അനില്‍ അക്കര ആരോപിക്കുന്നു. അഴിമതിയില്‍ ഉന്നത സിപിഎം നേതാക്കള്‍ക്കുള്ള പങ്കാളിത്തം ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നൊന്നായി ശേഖരിക്കുകയാണ് ഇഡി.

Vadasheri Footer