
കനകപ്രഭ ചൊരിഞ്ഞ് ഭഗവാൻ സ്വർണ കോലത്തിലെഴുന്നെള്ളി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച ഗുരുവയൂ രപ്പൻ കനക പ്രഭ ചൊരിഞ്ഞ് സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളി. വൈകീട്ട് നടന്ന കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന്‍ ബാലു ഭഗവാന്റെ തങ്കതിടമ്പേറ്റി ആദ്യമൂന്ന് പ്രദക്ഷിണം പൂര്‍ത്തയാക്കിയ ശേഷമാണ്, കൊമ്പന്‍ നന്ദൻ ഭഗവാന്റെ സ്വര്‍ണ്ണക്കോലം ശിരസ്സിലേയ്‌ക്കേറ്റുവാങ്ങിയത്.

അക്ഷയകൃഷ്ണനും, ഗോപികണ്ണനും പറ്റാനകളായുള്ള പ്രൗഢഗംഭീരമായ വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക് പെരുവനം കുട്ടന്‍ മാരാരുടേയും, തിരുവല്ല രാധാകൃഷ്ണന്റേയും നേതൃത്വത്തിലുള്ള പഞ്ചാരിമേളം, ക്ഷേത്രാങ്കണത്തില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്സവത്തിന് അഞ്ച് ദിവസവും, അഷ്ടമി രോഹിണിയ്ക്ക് ഒരുദിവസവും, ഗുരുവായൂര്‍ ഏകാദശി നാളില്‍ മൂന്ന് ദിവസങ്ങളിലുമാണ് ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നെള്ളുന്നത്. ചൊവ്വാഴ്ച്ച പള്ളിവേട്ട നാളിലും, ബുധനാഴ്ച്ച ആറാട്ട് ദിനത്തിലും തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിയ്ക്കാന്‍ ഭഗവാന്‍ ക്ഷേത്ര മതില്‍കെട്ടിന് പുറത്തിറങ്ങുന്നതും ഈ സ്വര്‍ണ്ണക്കോലത്തിലാണ്.
ഗുരുവായൂർ ഉത്സവം ആറാം ദിവസത്തെ കാഴ്ചശീവേലി മേളത്തിലെ സവിശേഷ ചടങ്ങായ ‘വക കൊട്ടൽ ശ്രദ്ധേയമായി. വടക്കേ നടയിൽ പഞ്ചാരിമേളം അടന്തയിലേക്കു മാറുമ്പോഴായിരുന്നു മേള പ്രാഗത്ഭ്യം തെളിയിക്കുന്ന വക കൊട്ടൽ. മേള പ്രമാണിമാർക്ക് ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉപഹാരം നൽകി

ഉ ത്സവത്തോടനുബന്ധിച്ച് ഏറെ സങ്കീര്‍ണ്ണമായ താന്ത്രിക ചടങ്ങുകളോടെ തിങ്കളാഴ്ച ഉത്സവബലി നടക്കും രാവിലെ പന്തീരടീപൂജ നടതുറന്ന ശേഷം നാലമ്പലത്തിനകത്തെ ചെറിയബലിക്കല്ലില്‍ ബലിതൂവല്‍ ചടങ്ങാരംഭിയ്ക്കും. നാല് പ്രദക്ഷിണം കഴിഞ്ഞ് രണ്ടര മണിക്കൂര്‍ സമയത്തിന് ശേഷമാണ് ക്ഷേത്രത്തിനകത്തെ തെക്കേ ബലിക്കല്ലില്‍ സപ്തമാതൃത്തള്‍ക്ക് ബലിതൂവല്‍ ചടങ്ങാരംഭിയ്ക്കുന്നത്. സ്വര്‍ണ്ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നെള്ളിച്ചുവെച്ച ഭഗവാന്റെ തങ്കതിടമ്പിന്റെ സാന്നിദ്ധ്യത്തിലാണ് സപ്തമാതൃക്കള്‍ക്ക് ബലിതൂവല്‍ ചടങ്ങ് നടക്കുന്നത്. അവിടെ മുപ്പത്തി മുക്കോടി ദേവഗണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും, ഈ സമയത്ത് ദര്‍ശനം നടത്തുന്നത് പുണ്യമാണെന്നും വിശ്വസിച്ചുവരുന്നു.
എട്ടാം വിളക്ക് ദിവസമായ തിങ്കളാഴ്ച, ഉത്സവബലി ദര്‍ശനത്തിന് പതിനായിരങ്ങള്‍ ക്ഷേത്രത്തിൽ എത്തും. എട്ടാം വിളക്കുദിവസത്തില്‍ ഗുരുവായൂരില്‍ പക്ഷിമൃഗാദികള്‍ ഉള്‍പ്പടെ ആരുംതന്നെ പട്ടിണി കിടക്കരുതെന്ന വിശ്വാസത്തില്‍ എല്ലാവര്‍ക്കും അന്നം നല്‍കുന്ന ദിവസം കൂടിയാണ് തിങ്കളാഴ്ച. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവന്നിരുന്ന കലാപരിപാടികളും, ദേശപകര്‍ച്ചയും എട്ടാം വിളക്കോടെ അവസാനിയ്ക്കും.