പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി അന്തരിച്ചു.
ഗുരുവായൂർ : പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരി നെല്ലുവായ് വടുതല വീട്ടില്‍ കലാമണ്ഡലം ദേവകി 75 അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.പ്രശസ്ത മദ്ദള വിദ്വാന്‍ കലാമണ്ഡലം നാരായണന്‍ നായരുടെ പത്‌നിയാണ്.
1960ല്‍ കലാമണ്ഡലത്തില്‍ ഓട്ടം തുള്ളല്‍ കലയില്‍ പഠനം ആരംഭിച്ച ദേവകി ഓട്ടം തുള്ളലിലെ ആദ്യ വനിത എന്ന ബഹുമതിക്കര്‍ഹയാണ് വിദേശ വേദികളിൽ തുള്ളലിന്റെ കച്ചമണിയണിഞ്ഞ ആദ്യ വനിത എന്ന ഖ്യാതിയും കലാമണ്ഡലം ദേവകിക്കുണ്ട്. 1997 ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം, 1999 ൽ കുഞ്ചൻ സ്‌മാരക പുരസ്കാരം, കലാമണ്ഡലം പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരം ലഭിച്ചു. തുള്ളലിനൊപ്പം ക്ലാസിക്കല്‍ നൃത്തവും കുച്ചിപ്പുടിയും കഥകളിയും അവതരിപ്പിച്ചിരുന്നു
പുരുഷ കലാകാരന്മാരിൽ കേന്ദ്രീകൃതമെന്ന് പലരും കരുതിയ ഓട്ടൻതുള്ളൽ കലയെ നിത്യോപാസനയിലൂടെ ഒപ്പംകൂട്ടിയ അവർ സ്ത്രീകൾക്കും ഈ കലാവേദി അന്യമല്ലെന്ന് തെളിയിച്ചു. പാരിസിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ കലാമണ്ഡലത്തിലെ പൂർവവിദ്യാർഥിയും ഫ്രഞ്ച് കഥകളി അധ്യാപികയുമായ മിലേന സാൽവിനി നൽകിയ ക്ഷണം സ്വീകരിച്ച് ആദ്യമായി വിദേശവേദിയിൽ എത്തി. ഫ്രാൻസിൽ കലാമണ്ഡലം ട്രൂപ്പ് അവതരിപ്പിച്ച പരിപാടിയിലെ മുഖ്യ കലാകാരിയായി ഏറെ ശ്രദ്ധ നേടി.
തുള്ളൽ കലാകാരിയെന്ന നിലയിലും തുള്ളൽ ഗുരു എന്ന നിലയിലും പ്രശസ്തയായി. നെല്ലുവായിൽ ധന്വന്തരി കലാക്ഷേത്രം എന്ന സ്വന്തം നൃത്തസ്ഥാപനം സ്ഥാപിച്ചു. കുന്നംകുളത്ത് ബഥനി സെന്റ് ജോൺസ് സ്കൂളിലെ നൃത്താധ്യാപികയായും പ്രവർത്തിച്ചു
.എരുമപ്പെട്ടി നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിന് സമീപം സൗപര്‍ണ്ണിക എന്ന വീട്ടി ലാണ് താമസം.സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു.പ്രസാദ്,പ്രസീദ എന്നിവരാണ് മക്കള്‍ .രാജശേഖരന്‍ ,കലാമണ്ഡലം സംഗീത എന്നിവര്‍ മരുമക്കളാണ്