
ഹംപി കൂട്ടാബലാത്സംഗക്കേസിൽ മൂന്ന് പേർക്ക് വധശിക്ഷ

ബംഗളൂരു: കര്‍ണാടകയിലെ ഹംപി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെയാണ് ഗംഗാവതി കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്. 27 കാരിയായ ഇസ്രയേലി വനിതയെയും ഹോം സ്‌റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും, ഇന്ത്യൻ ടൂറിസ്റ്റിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.

ഒപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്‍മാരെ ആക്രമിച്ച ശേഷമാണ് പ്രതികള്‍ യുവതികളെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ മാസം 9 ന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഗംഗാവതി ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ കുറ്റം ചെയ്തത് തെളിഞ്ഞെന്നാണ് കോടതി കണ്ടെത്തിയത്. 2025 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഹംപിക്കടുത്ത് സനാപൂർ തടാകത്തിന് സമീപമാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് നാല് വിനോദ സഞ്ചാരികളും ഹോം സ്റ്റേ ഉടമയും ചേർന്ന് തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് ആക്രമണമുണ്ടായത്. വനിതകൾക്കൊപ്പമുണ്ടായിരുന്ന ഇന്ത്യൻ വിനോദസഞ്ചാരി ഒഡീഷ സ്വദേശി ബിബാഷിനെ പ്രതികൾ മർദിച്ച് അവശനാക്കി കനാലിൽ തള്ളി. രണ്ടു ദിവസത്തിനുശേഷമാണ് ബിബാഷിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.
