Post Header (woking) vadesheri

ഹംപി കൂട്ടാബലാത്സംഗക്കേസിൽ മൂന്ന് പേർക്ക് വധശിക്ഷ

Above Post Pazhidam (working)

ബംഗളൂരു: രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ഹംപി കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കർണാടകയിലെ ഗംഗാവതി ജില്ലാ കോടതി. ഇസ്രയേലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അമേരിക്കൻ വിനോദസഞ്ചാരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് മൂന്ന് പ്രതികളെ ശിക്ഷിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന ക്രൂരകൃത്യത്തിൽ വിധി വരുന്നത്, ഒരു കൊല്ലം തികയാൻ ഒരു മാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ്. ബലാത്സംഗത്തിനും കവർച്ചയ്ക്കും ജീവപര്യന്തം തടവുശിക്ഷ നൽകിയിട്ടുണ്ട്. മ‍ർദിച്ച സംഭവത്തിൽ 7 വർഷം തടവും നൽകിയിട്ടുണ്ട്. അമേരിക്കൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പ്രതികൾക്കും മരണശിക്ഷ നൽകിയത്

Arya bhavan inner

ക്രൂരവും പൈശാചികവുമായ കുറ്റകൃത്യം. അത് നടത്തിയവരോട് ഒരു ദയവും കോടതി കാണിച്ചില്ല. 21ഉം 22ഉം 27ഉം വയസുള്ള പ്രതികൾക്ക് പ്രായത്തിന്റെ ആനുകൂല്യവും നൽകിയില്ല. മല്ലേഷ് എന്ന മല്ലയ്യ, സായ് എന്ന സായ്കുമാർ, ശരണ ബസവരാജ് എന്ന ശരണപ്പ.. മൂന്ന് പ്രതികൾക്കും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ നൽകിയിരിക്കുകയാണ് ഗംഗാവതി ജില്ലാ അഡീഷണൽ ആന്റ് സെഷൻസ് കോടതി. പ്രതികൾ മൂന്നുപേരും കുറ്റക്കാരെന്ന് ഈ മാസം ആദ്യം കോടതി വിധിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കൊലപാതകം, കൂട്ടബലാത്സംഗം, കവർച്ച എന്നീ കുറ്റകൃത്യങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ ആയിരുന്നു ഇത്.

Second Paragraph  Sarovaram(working)

2025 മാർച്ച് 7ന് സനാപൂരിന് സമീപം അരങ്ങേറിയത് മാപ്പർഹിക്കാത്ത കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി. രാത്രി ഭക്ഷണത്തിന് ശേഷം പാട്ടും നൃത്തവുമായി ആഘോഷിക്കുകയായിരുന്ന സംഘത്തെയാണ് ബൈക്കിലെത്തിയ മൂന്ന് പ്രതികൾ ചേർന്ന് ക്രൂരമായി ആക്രമിച്ചത്. പെട്രോൾ പമ്പ് അടുത്തുണ്ടോ എന്ന് ചോദിച്ച് ഇവരുടെ സമീപമെത്തിയ മൂന്നംഗ സംഘം പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചതോടെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. 27കാരിയായ ഇസ്രയേലി വനിതയെയും ഹോം സ്റ്റേ നടത്തിപ്പുകാരിയെയും തടാകക്കരയിലൂടെ വലിച്ചിഴച്ച പ്രതികൾ വിവസ്ത്രരാക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു.

Third paragraph Saravan bhavan

പുരുഷന്മാരെ ക്രൂരമായി മർദിച്ച ശേഷം തടാകത്തിലേക്ക് തള്ളിയിട്ടു. ഒഡിഷയിൽ നിന്നെത്തിയ ബിപാഷും മഹാരാഷ്ട്ര സ്വദേശിയായ പങ്കജും നീന്തി രക്ഷപ്പെട്ടെങ്കിലും അമേരിക്കയിൽ നിന്ന് ഹംപി കാണാനെത്തിയ ഡാനിയേലിന്റെ മൃതദേഹമാണ് അടുത്ത ദിവസം തടാകത്തിൽ നിന്ന് കണ്ടെത്തിയത്. സംഭവം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് നാണക്കേടായി മാറിയിരുന്നു. അമേരിക്കയും ഇസ്രയേലും രാജ്യത്തെ ഔദ്യോഗികമായി തന്നെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. സംഭവം പുറത്തു വന്നതോടെ യുനെസ്കോ പൈതൃക പദവി നൽകി ആദരിച്ച ഹംപിയെ വിനോദസഞ്ചാരികൾ കൂട്ടത്തോടെ കയ്യൊഴിയുന്ന അവസ്ഥയും വന്നുചേർന്നിരുന്നു.

First Paragraph Jitesh panikar (working)