ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കൽ , പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി

ഗുരുവായൂർ : ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം അളന്നു അതിർത്തി തിരിച്ചു കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ ബി ജെ പിയുടെ വാർഡ് കൗൺസിലർ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകരും , വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും ചേർന്ന് തടഞ്ഞു .ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ദൂരത്തിൽ സ്ഥലം അക്വയർ ചെയ്യാൻ വേണ്ടി അളന്ന് അതിർത്തി ത്തി തിരിച്ചു കല്ലിടാൻ വേണ്ടി സ്‌പെഷൽ ലാൻഡ് അക്വിസിഷൻ ഡെപ്യുട്ടി തഹസിൽദാർ സജിയുടെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.

പടിഞ്ഞാറേ നടയിൽ വേങ്ങേരി കീഴ് ശാന്തി മാരുടെ വീട്ടിലാണ് അളക്കാൻ ആരംഭിച്ചത് ഉടൻ വീട്ടുകാർ പ്രതിഷേധിച്ചു വിവരം അറിഞ്ഞു കൗൺസിലറും വ്യപാരി നേതാക്കളും സ്ഥലത്ത് എത്തി തടയുകയായിരുന്നു . അളക്കുന്നതിലെ എതിർപ്പ് രേഖാമൂലം എഴുതി നൽകിയാൽ തങ്ങൾ പിന്മാറാമെന്നു ഉദ്യോഗസ്ഥർ പറഞ്ഞതിനെ തുടർന്ന് രേഖാമൂലം പരാതി എഴുതി നൽകി തുടർന്ന് സംഘം മടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ അക്വിസിഷനുമായി ബന്ധപ്പെട്ട് ദേവസ്വം ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ സ്ഥലം അളക്കാൻ വന്നത് വ്യാപാരികൾക്കും ഭൂഉടമകൾക്കും കൃത്യമായ മാസ്റ്റർ പ്ലാനോ പുനരധിവാസ പാക്കേജോ നൽകാതെയാണെന്ന് അധികൃതരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രസിഡൻ്റ് സി ടി ഡെന്നീസും ജനറൽ സെക്രട്ടറി പുതൂർ രമേഷ് കുമാറും അറിയിച്ചു.


പരിസ്ഥിതി ആഘാതപഠന മീറ്റിങ് വിളിച്ചു ചേർത്ത യോഗത്തിൽ എംഎൽഎ യുടെയും ദേവസ്വം അധികൃതരുടെയും ഉറപ്പിന് വിരുദ്ധമായാണ് അളവെടുക്കാൻ ഉദ്യോഗസ്ഥർ എത്തിയത്..നിലവിൽ അക്വയർ ചെയ്ത ദേവസ്വം സ്ഥലങ്ങളിൽ, അക്വയർ ചെയ്ത ആവശ്യങ്ങൾക്ക് സ്ഥലം ഉപയോഗിക്കാതെ വ്യാപാരവും മറ്റും ദേവസ്വം നടത്തി വരുന്നതിൽ വ്യാപാരികൾക്കുള്ള ഉത്കണ്ഠ സംഘത്തെ അറിയിച്ചു.