
എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ

ചാവക്കാട്: നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സ് ഉപയോഗിക്കുന്നയാളോട് പിഴയടക്കാന്‍ ആവശ്യപ്പെട്ട ചാവക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറെയും കൂടെയുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും കയ്യേറ്റം ശ്രമിക്കാന്‍ ചെയ്യുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റു ചെയ്തു.

എടക്കഴിയൂര്‍ കുന്നത്ത് വീട്ടില്‍ ആഷിര്‍(38), എടക്കഴിയൂര്‍ തെക്കേ മദ്രസ പണിക്കവീട്ടില്‍ ചാലില്‍ വീട്ടില്‍ ഷംസീര്‍(40) എന്നിവരെയാണ് ചാവക്കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശരത് സോമന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 22-ന് വൈകീട്ട് 6.30-ഓടെയാണ് കേസിനാസ്പദമായ സംഭവം. എടക്കഴിയൂര്‍ ഭാഗങ്ങളില്‍ കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്നുളള രഹസ്യ വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ വഴിയരികില്‍ നിന്ന് രണ്ടു പേര് നിരോധിത ലഹരി ഉത്പന്നമായ ഹാന്‍സ് ഉപയാഗിക്കുന്നത് കണ്ട് അവരോട് ലഹരി ഉപയോഗിച്ചതിന് പിഴയടക്കണമെന്നാവശ്യപ്പെട്ടു.

ഇതുകേട്ട പ്രതികള്‍ പ്രകോപിതരാകുകയും എക്സൈസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. എക്സൈസിന്റെ ഔദ്യാഗിക വാഹനത്തില്‍ കയറ്റിയ പ്രതികളിലൊരാളെ കൂടെയുണ്ടായിരുന്ന പ്രതി ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയുമായി ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തിയ എക്സൈസ് സംഘം പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.