
ദേശീയപാത മണത്തലയിൽ വിള്ളൽ, പരിശോധന റിപ്പോർട്ട് കൈമാറി

ചാവക്കാട് : ദേശീയപാത 66ൽ മണത്തല ഭാഗത്ത് നിർമാണത്തിലിരുന്ന ഫ്ലെെ ഓവറിൻ്റെ അപ്രോച്ച് ഭാഗത്ത് വിള്ളൽ രൂപപ്പെട്ടത് പരിശോധിക്കുന്നതിനായി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ട് ദേശീയപാത അധികൃതർക്ക് കൈമാറി.

വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരം തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ജിയോ ടെക്നിക്കൽ എൻജിനീയറിങ് വിഭാഗവും പൊതുമരാമത്ത് വകുപ്പിൻ്റെ ക്വാളിറ്റി കൺട്രോൾ വിഭാഗവും തയ്യാറാക്കിയ നിർമാണ പ്രവൃത്തിയുടെ സാങ്കേതിക റിപ്പോർട്ടും കൈമാറിയിട്ടുണ്ട്.
റോഡിൻ്റെ എക്സിറ്റ് – എൻട്രി ഭാഗങ്ങളിൽ അടിഞ്ഞു കൂടിയ കൺസ്ട്രക്ഷൻ വേസ്റ്റ് അടക്കമുള്ള തടസങ്ങൾ നീക്കുന്നതിനായി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. ഫ്ലൈ ഓവർ വിള്ളലിൻ്റെ പണിക്കിടെ ടാർ വീണ ഒഴുകി ഇറങ്ങിയ വീട്ടുകാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മഴക്കാല മുന്നൊരുക്കം വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ദേശീയപാത 66 കടന്നുപോകുന്ന ചാവക്കാട്ട്, കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക യോഗം കലക്ടറേറ്റിൽ വിളിച്ചു ചേർത്തിരുന്നു. മൺസൂൺ തുടങ്ങുമ്പോഴേക്കും അടിയന്തരമായി താലൂക്ക് തഹസിൽദാർമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളെ ഉൾപ്പെടുത്തി യോഗം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.