Madhavam header
Above Pot

ബാങ്ക് തട്ടിപ്പ്- മകനും അമ്മയും വീണ്ടും അറസ്റ്റിൽ,ഇത്തവണ പറ്റിച്ചത് പഞ്ചാബ് നാഷണൽ ബാങ്കിനെ .

ഗുരുവായൂര്‍: ബാങ്കില്‍ നിന്ന് ലോൺ എടുത്ത് വാങ്ങിയ രണ്ട് കാറുകള്‍ വാങ്ങി മറിച്ചു വിറ്റ് ബാങ്കിനെ കബളിപ്പിച്ച സംഭവത്തിൽ മകനും അമ്മയും വീണ്ടും അറസ്റ്റിൽ കോഴിക്കോട് ഫറൂക്ക് രാമനാട്ടുകര കല്ലുവളവ് പെരുമുഖം നികേതത്തില്‍ കാര്‍ത്തിക് വേണുഗോപാൽ (29) , ‘അമ്മ ശ്യാമള (60 ) എന്നിവരെയാണ് ഗുരുവായൂർ എ സി പി ജി സുരേഷിന്റെ നിർദേശപ്രകാരം ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തത് 2019-ല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയില്‍നിന്നും വ്യാജരേഖ നിര്‍മ്മിച്ചാണ് ഹ്യൂണ്ടായ് ഐ 20, ക്രിസ്റ്റ എന്നീ കാറുകള്‍ വാങ്ങി ഇയാള്‍ മറിച്ചുവിറ്റത്.

Astrologer

രണ്ടുകാറുകളും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ടാറ്റ കണ്‍സള്‍ട്ടന്‍സിയില്‍ സിസ്റ്റം മാനേജരായി ജോലിചെയ്യുന്നതിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കാര്‍ത്തിക് വേണുഗോപാല്‍ കാറുകള്‍ വാങ്ങുന്നതിനായി 25-ലക്ഷംരൂപ 2019-ല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയില്‍നിന്ന് തട്ടിയെടുത്തതെന്ന് ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണന്‍ പറഞ്ഞു. ഇതിനായി ജാമ്യം നല്‍കിയത്, തൃശ്ശൂര്‍ സിവില്‍ സ്‌റ്റേഷനില്‍ ഓഡിറ്റ് ഓഫീസറാണെന്ന അമ്മ നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റും. സമാനമായ രീതിയില്‍ വ്യാജരേഖകളുണ്ടാക്കി ബാങ്കുകളെ കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് 2019-ഒക്ടോബറില്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അമ്മയേയും, മകനേയും അറസ്റ്റുചെയ്തിരുന്നു. ആ കേസില്‍ എട്ടുമാസം മുമ്പാണ് ഇരുവരും ജാമ്യത്തിലിറങ്ങിയത്. അന്ന് പരാതി നൽകാൻ പഞ്ചാബ് നാഷണൽ ബാങ്ക് തയ്യാറായിരുന്നില്ല .

ഗുരുവായൂരിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളില്‍നിന്നും രണ്ടുകാറുകള്‍ വീതവും, കൂടാതെ ഗുരുവായൂര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍നിന്നും വായ്പ്പയെടുത്ത് സൗഹൃദം സ്ഥാപിച്ച അമ്മയും, മകനും പിന്നീട് ബാങ്ക് മാനേജര്‍ സുധാദേവിയില്‍നിന്നും 97-പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, 25-ലക്ഷം രൂപയും തട്ടിച്ചെടുത്തിരുന്നു. ആ കേസുകളിലാണ് 2019-ല്‍ ഇരുവരേയും ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തത്. വ്യത്യസ്ഥ തിരിച്ചറിയല്‍ രേഖകളും, വ്യത്യസ്ഥ മേല്‍വിലാസവും നല്‍കിയാണ് ഗുരുവായൂരിലെ ആറ് ബാങ്കുകളില്‍ നിന്നുമായി അന്ന് കാറുകള്‍ ഇയാള്‍ ലോണെടുത്തത്. വ്യാജരേഖ ചമച്ച് ആര്‍.ടി.ഓ ഓഫീസിൽ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് ഇയാൾ വാഹനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത് .

ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മകനും, പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് അമ്മയും ചേര്‍ന്നാണ് വ്യാജ രേഖ നിര്‍മ്മിച്ച് ഗുരുവായൂരിലെ വിവിധ ബാങ്കുകളില്‍ നിന്നുമായി കോടികളുടെ തട്ടിപ്പുനടത്തിയത്. ജമ്മുകാശ്മീരിലെ കുപ്പുവാര ജില്ലയിലെ പോലീസ് സൂപ്രണ്ടിന്റെ വ്യാജ സീലും, ഒപ്പും വെച്ചുള്ള ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയായിരുന്നു, കാര്‍ത്തിക് വേണുഗോപാലിന്റെ അന്നത്തെ പല തട്ടിപ്പുകളും. തലശ്ശേരി ലോക്കല്‍ഫണ്ട് ഓഡിറ്റോഫീസില്‍ പ്യൂണായിയിരുന്നു ശ്യാമള വേണുഗോപാല്‍. ഓഫീസറുടെ പേരില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പുനടത്തിയതിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്യാമളയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടിരുന്നു. എസ്.ഐ: കെ.വി. സുനില്‍കുമാര്‍, എ.എസ്.ഐ: ശ്രീജി, സീനിയര്‍ സി.പി.ഓ: എന്‍.എസ്. സോജുമോന്‍, സി.പി.ഓ: പ്രിയേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചാവക്കാട് കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ്‌ചെയ്തു.

Vadasheri Footer