
അഷ്ടമിരോഹിണി, ഭക്തർക്ക് സുഗമമായ ദർശനം

ഗുരുവായൂർ : അഷ്ടമിരോഹിണി മഹോത്സവത്തിനുള്ള ഗുരുവായൂർ ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ദേവസ്വം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ചെയർ മാൻ എ വി ഗോപി നാഥ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . അന്നേദിവസം രാവിലെ ആറു മുതൽ വി.ഐ.പി, സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. ശയനപ്രദക്ഷിണത്തിനും നിയന്ത്രണമുണ്ടാകും.

അഷ്ടമിരോഹിണി ആഘോഷ നടത്തിപ്പിനായി 36.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം അനുമതി നൽകി. വിശേഷാൽ പ്രസാദ ഊട്ടിനായി 24 ലക്ഷം രൂപയും വകയിരുത്തി. രാവിലെ ഒൻപത് മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. രസകാളൻ,
ഓലൻ,അവിയൽ,എരിശ്ശേരി,പച്ചടി,മെഴുക്കുപുരട്ടി,
ശർക്കരവരട്ടി,കായ വറവ്,അച്ചാർ,പുളി ഇഞ്ചി,
പപ്പടം,മോര്, പാൽപ്പായസം ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഒരുക്കുക.


വിശേഷാൽ കാഴ്ചശീവേലിയിൽ ദേവസ്വം ഗജവീരൻ ഇന്ദ്രസെൻ സ്വർണക്കോലമേറും. ഗോപാലകൃഷ്ണൻ, വിനായകൻ എന്നിവർ പറ്റാനകളാകും. വിവിധ മേള-വാദ്യ കലാകാരന്മാരുടെ നേതൃത്വത്തിൽ രാവിലെയും ഉച്ചയ്ക്കും രാത്രിയും പ്രത്യേക എഴുന്നള്ളിപ്പുകൾ നടക്കും. രാവിലെയുള്ള കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ ,ഗുരുവായൂർ സന്തോഷ് മാരാർ & പാർടി മേളം ഒരുക്കും.
ഉച്ചയ്ക്കും രാത്രി വിളക്കിനും പഞ്ചവാദ്യത്തിന് തിമിലയിൽ .ചോറ്റാനിക്കര നന്ദപ്പൻ മാരാരും സംഘവും .മദ്ദളം – കലാമണ്ഡലം കുട്ടി നാരായണൻ & പാർട്ടി, ഇടയ്ക്ക – പല്ലശ്ശന സുധാകരൻ & പാർട്ടി കൊമ്പ്- പേരാമംഗലം വിജയൻ & പാർട്ടി
ഇലത്താളം – പാഞ്ഞാൾ വേലുക്കുട്ടി & പാർട്ടി എന്നീ കലാകാരൻമാർ അണിനിരക്കും. . ഗുരുവായൂർ ശശി മാരാരും സംഘവും സന്ധ്യാതായമ്പക ഒരുക്കും.
രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്ക – ഗുരുവായൂർ ശശി മാരാർ
നാദസ്വരപ്രദക്ഷിണം – .നെൻമാറ കണ്ണൻ

അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന വഴിപാടായ അപ്പത്തിന് 7.25 ലക്ഷം രൂപയുടെയും പാൽപ്പായസത്തിന് 10.8 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റുകൾ അംഗീകരിച്ചു. സെപ്റ്റംബർ 3ന് വൈകിട്ട് 3.30 മുതൽ അപ്പം വഴിപാട് ശീട്ടാക്കാം.
വിവിധ കലാപരിപാടികളും ക്ഷേത്രത്തിൽ അരങ്ങേറും. രാത്രി 8.30ന് സാംസ്കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. തുടർന്ന് കൃഷ്ണനാട്ടം നടക്കും.
അഷ്ടമിരോഹിണി ആഘോഷവും ക്ഷേത്രദർശനവും സുഗമമാക്കാൻ ഭക്തരുടെ സഹകരണം ദേവസ്വം ചെയർമാൻ അഭ്യർത്ഥിച്ചു.
