
ആൺകുട്ടിയെ പീഢിപ്പിച്ച പ്രതിക്ക് 13 വർഷം കഠിന തടവും, 1.5 ലക്ഷം പിഴയും

ചാവക്കാട് : ആൺകുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്ത പക്ഷം 9 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. വാടാനപ്പള്ളി മൊയ്തീൻ പള്ളി വലിയകത്ത് അബൂബക്കർ മകൻ ഷമീർ(42) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാ സ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2023 ഒക്ടോബർ എട്ടിന് വൈകുന്നേരം ആൺകുട്ടിയെ പുതുതായി പണികഴിപ്പിക്കുന്ന വീട് കാണാൻ എന്ന വ്യാജേന കാണിച്ചു തരാൻ കുട്ടിയോട് ആവശ്യപ്പെട്ട് കൂട്ടിക്കൊണ്ടുപോയി വീടിനകത്തേക്ക് അതിക്രമിച്ചു കയറി കുട്ടിയുടെ എതിർപ്പ് മറികടന്ന് അടുക്കളയിൽ വച്ചും മുകളിലെ മുറിയിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പ്രതി പോയ ശേഷം കുട്ടി അമ്മയെ അറിയിക്കുകയും തുടർന്ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ആയിരുന്നു. വനിത സി പി ഒ സുമി എൻ എം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കി, കേസ് അന്വേഷണത്തിൽ എസ്ഐ യെ സഹായിക്കുകയും ചെയ്തു.

എസ്.ഐ. അജിത്ത് കെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി.സിപിഒ മാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു