
ആനന്ദ് അംബാനി ഗുരുവായൂരിൽ ദർശനം നടത്തി, മൂന്ന് കോടിയുടെ ചെക്ക് നൽകി

ഗുരുവായൂർ: റിലയൻസ് ‘ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് എം.അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്നു വൈകിട്ട് 5 മണിയോടെയായിരുന്നു സന്ദർശനം. തെക്കേ നടയിലെത്തിയ ആനന്ദ് അംബാനിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.

ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു അദ്ദേഹം കാണിക്കയർപ്പിച്ചു. ദർശന ശേഷം ക്ഷേത്രം കൊടിമരത്തിന് സമീപമെത്തിയ ആനന്ദ് അംബാനിക്ക് ദേവസ്വം ചെയർമാൻ ഏ വി ഗോപിനാഥ് ,ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ വിവിധ ഉപഹാരങ്ങൾ സമ്മാനിച്ചു.

ശ്രീഗുരുവായൂരപ്പൻ്റെ വഴിപാട് പ്രസാദങ്ങളും അദ്ദേഹത്തിന് നൽകി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ജീവ ധനം ഡി.എ എം.രാധ, അസി.മാനേജർ മാരായ കെ.കെ.സുഭാഷ്, ലെജുമോൾ ,ജീവധന വിഭാഗത്തിലെ ഡോ. ചാരുജിത്ത് നാരായണൻഎന്നിവർ സന്നിഹിതരായി.

ആനകോട്ടയുടെ വികസനത്തിന് രൂപരേഖ തയ്യാറാക്കി നൽകിയാൽ സഹായിക്കാനുള്ള സന്നദ്ധത ആനന്ദ് അംബാനി അറിയിച്ചു. ദർശനത്തിനെത്തിയ ആനന്ദ് അംബാനി ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സഹായ വാഗ്ദാനം . 3 കോടി രൂപയുടെ ചെക്കും അദ്ദേഹം ദേവസ്വത്തിന് കൈമാറി.

