Madhavam header
Above Pot

എ എൻ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു…

കൊച്ചി: കണ്ണൂർ സർവ്വകലാശാലയിൽ അസിസ്റ്റന്റ് ഡയറക്ടർ/ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സിപിഎം നേതാവ് എ എൻ ഷംസീറിന്‍റെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്ആർഡി സെന്‍ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലെ സ്ഥിരം നിയമനം മെയ് 7 വരെ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഷംസീറിന്‍റെ ഭാര്യ ഡോ. ഷഹലയടക്കം 30 പേരെയാണ് ഈ തസ്തികയിൽ പരിഗണിക്കുന്നത്. ഷംസീറിന്‍റെ ഭാര്യ ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാൻ നീക്കമുണ്ടെന്ന് കാണിച്ച് ഉദ്യോഗാർത്ഥിയായ എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

Astrologer

ഏപ്രിൽ 16നാണ് ഈ തസ്തികയിലേക്ക് 30 ഉദ്യോ​ഗാർത്ഥികളുടെ അഭിമുഖപരീക്ഷ നടന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇങ്ങനെയൊരു അഭിമുഖപരീക്ഷ നടത്തിയതു തന്നെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നിലുള്ളത് പിൻവാതിൽ നിയമനത്തിനുള്ള ശ്രമമാണെന്ന് ആക്ഷേപമുയർന്നു. ഡോ ഷഹലയെ ധൃതിപിടിച്ച് നിയമിക്കാനാണ് നീക്കമെന്നാണ് പ്രധാനമായും ആരോപണമുയർന്നത്. ഇക്കാര്യത്തിൽ സേവ് യൂണിവേഴ്സിറ്റി ഫോറം ​ഗവർണർക്ക് പരാതി നൽകുകയും അദ്ദേഹം വിശദീകരണം തേടുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും ലംഘിച്ച് അഭിമുഖ പരീക്ഷ നടത്തിയതിനു പിന്നിൽ സ്ഥാപിത താല്പര്യമുണ്ടെന്ന് സംശയിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരിയായ എം പി ബിന്ദു ഹൈക്കോടതിയിൽ ഹർജി നൽകിയത്. എച്ച് ആർഡി സെന്ററിന്റെ കീഴിൽ കേരളത്തിൽ എവിടെയും ഇങ്ങനെയൊരു അസിസ്റ്റന്റ് ഡയറക്ടർ തസ്തികയില്ല. അങ്ങനെയൊരു തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നത് പിൻവാതിൽ നിയമനത്തിനാണെന്നാണ് പരാതിക്കാരി ആരോപിച്ചത്.

സംസ്ഥാനസർക്കാരിന്റെ ഒത്താശയോടെ ഇങ്ങനൊരു നീക്കം നടത്തുന്നത് സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നൽകാനാണെന്നും ഹർജിക്കാരി കോടതിയിൽ പറഞ്ഞു. ഈ ഹർജിയിൽ പ്രാഥമിക വാദം കേട്ട ശേഷമാണ് എച്ച്ആർഡി സെന്‍ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലെ സ്ഥിരം നിയമനം മെയ് 7 വരെ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചത്. ഇതിൽ വിശദമായ വാദം കേട്ട ശേഷം അന്തിമതീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കി.

Vadasheri Footer