
ഐഷാ പോറ്റി കോണ്‍ഗ്രസില്‍

തിരുവനന്തപുരം : മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ച് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വീകരിച്ചു. സമരവേദിയില്‍ വെച്ച് ഐഷാ പോറ്റി കോണ്‍ഗ്രസിന്റെ അംഗത്വം എടുത്തു. കൊട്ടാരക്കരയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ നേതാവാണ് ഐഷാ പോറ്റി.

. 2006 ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു ഐഷാ പോറ്റി കൊട്ടാരക്കരയില്‍ വരവറിയിച്ചത്. 2011 ല്‍ 20592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷാ പോറ്റി 2016 ല്‍ 42, 632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചാണ് നിയമസഭയിലേക്ക് നടന്നു കയറിയത്. അന്നു അവര്‍ മന്ത്രിയല്ലെങ്കില്‍ സ്പീക്കറാകുമെന്നു പരക്കെ വര്‍ത്തമാനമുണ്ടായിരുന്നു.
25 വര്‍ഷം ജനപ്രതിനിധിയായും പാര്‍ട്ടിയുടെ ഭാഗമായും നിന്നിട്ട് വര്‍ഗ വഞ്ചകയായി മാറിപ്പോയെന്ന് വിമര്‍ശനം ഉയരുമായിരിക്കാം, എത്ര വിമര്‍ശിച്ചാലും അത് തന്നെ കൂടുതല്‍ ശക്തയാക്കുകയേ ഉള്ളൂ എന്ന് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി. കുറെ നാള്‍ എംഎല്‍എയായിട്ടുള്ള ആളാണ് താന്‍. എന്നാല്‍ തനിക്ക് ഒരു പിആര്‍ വര്‍ക്കും ഉണ്ടായിട്ടില്ല. ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഒന്നും കിട്ടാനല്ല കോണ്‍ഗ്രസിലേക്ക് വരുന്നത്. താന്‍ അധികാര മോഹിയല്ലെന്നും ഐഷാ പോറ്റി പറഞ്ഞു. തിരുവനന്തപുരത്ത് രാപ്പകല്‍ സമരപ്പന്തലില്‍ കോണ്‍ഗ്രസ് അംഗത്വമെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഐഷാ പോറ്റി.

ഓര്‍ക്കണം എനിക്ക് നിങ്ങളോടൊക്കേ അങ്ങേയറ്റം സ്‌നേഹമാണ് . എത്ര വിമര്‍ശിച്ചാലും എന്നെ കൂടുതല്‍ ശക്തയാക്കുകയേ ഉള്ളൂ. വളരെ മ്ലേച്ഛമായ ഭാഷയില്‍ വരും ദിവസങ്ങളില്‍ എനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കൂടി ധാരാളം കാര്യങ്ങള്‍ വരുമെന്ന് അറിയാം. പക്ഷേ ഞാന്‍ അതിനെ ഒട്ടും ഭയക്കുന്നില്ല. വിമര്‍ശനത്തെ സന്തോഷത്തോടെ കേള്‍ക്കുകയാണ്. വിമര്‍ശനമാണ് മനുഷ്യനെ ഇത്രത്തോളം എത്തിക്കുക. വക്കീലായി വരുന്ന സമയത്ത് പ്രസംഗിക്കാന്‍ പോലും അറിയില്ലായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ആദ്യം പ്രവര്‍ത്തിച്ച പ്രസ്ഥാനം എന്നെ ഒത്തിരി സഹായിച്ചു. എന്നാല്‍ നല്ല വിഷമവും തന്നു. എന്താണ് എന്ന് പറയാന്‍ ഞാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ആരെയും കുറ്റം പറയാന്‍ ഇഷ്ടമല്ല. ഇങ്ങനെയാണോ ഐഷാ പോറ്റി എന്ന് ചോദിച്ചേക്കാം. എന്നെ ഇത്രയുമാക്കിയത് നാടാണ്. നാട്ടിലെ പ്രവര്‍ത്തനമാണ് എന്നെ ഇത്രയുമാക്കിയത്.’- ഐഷാ പോറ്റി പറഞ്ഞു.
ജൂലൈ മാസം 18ന് എന്റെ വീട്ടിലേക്ക് എല്ലാവരും വന്നു. ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ വിളിച്ചു. ഉമ്മന്‍ ചാണ്ടി വലിയ മനുഷ്യനാണ്. മുഖ്യമന്ത്രിയായിരുന്ന ആളാണ്. നായനാരും മുഖ്യമന്ത്രിയായിരുന്ന ആളണല്ലോ. അദ്ദേഹത്തിന്റെ അനുസ്മരണത്തിന് വിളിച്ചാലും എല്ലാം പാര്‍ട്ടികളും പോവില്ലേ. അതുപോലെ എന്നെയും വിളിച്ചു. എത്ര വലിയ നേതാവായാലും മന്ത്രിയായാലും മനുഷ്യനോട് സ്‌നേഹത്തോടെ പെരുമാറുന്നതില്‍ നഷ്ടമുണ്ടോ. സത്യസന്ധമായി ഇടപെടുന്നതില്‍ നഷ്ടമുണ്ടോ. ഒന്നും കിട്ടാനല്ല ഇതില്‍ വരുന്നത്. ഞാന്‍ അധികാര മോഹിയല്ല. പഴയകാലം മുതലുള്ള തറവാടാണ് കോണ്‍ഗ്രസ് പ്രസ്ഥാനം. എല്ലാ പാര്‍ട്ടികളോടും ഇഷ്ടമാണ്. എല്ലാ മനുഷ്യരോടും ഇഷ്ടമാണ്. സഖാക്കളോടും പ്രവര്‍ത്തകരോടും അങ്ങേയറ്റം ഇഷ്ടമാണ്. അവര്‍ക്ക് നല്ല വിഷമം വരും.സാരമില്ല. ഐഷാ പോറ്റി എന്നും ഐഷാ പോറ്റിയായിരിക്കും. രാഷ്ട്രീയമോ മതമോ ജാതിയോ ഒന്നും നോക്കാതെ മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരു എളിയ പ്രവര്‍ത്തകയായിട്ട് ഞാന്‍ ഉണ്ടാവും.’- ഐഷാ പോറ്റി കൂട്ടിച്ചേര്‍ത്തു.

