
ആശുപത്രിയിൽ പ്രവേശിപ്പിക്കണമോ എന്നത് ഡോക്ടർ നിശ്ചയിക്കും.

തൃശൂർ : പോളിസി വ്യവസ്ഥ ദുർവ്യാഖ്യാനം ചെയ്ത് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കിഴക്കേ കോട്ടയിലെ പൊറുത്തൂർ കിട്ടൻ വീട്ടിൽ സുനിൽ കുമാർ.കെ.ഐ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഷൊർണൂർ റോഡിലെ ഓറിയൻറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്.

സുനിൽകുമാർ പുറംവേദനയെത്തുടർന്നാണ് തൃശൂർ ജൂബിലി മിഷ്യൻ ആശുപത്രിയിൽ കിടത്തിച്ചികിത്സക്ക് വിധേയനായത്.സുനിൽകുമാറിനെ പരിശോധനകൾക്ക് മാത്രമാണ് വിധേയനാക്കിയതെന്നും ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് ഇൻഷുറൻസ് കമ്പനി ക്ളെയിം നിഷേധിക്കുകയുണ്ടായതു്.
ആശുപത്രിയിൽ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടതു് ഡോക്ടറാണെന്നും പോളിസി നിബന്ധനകൾ ഇൻഷുറൻസ് കമ്പനി ദുർവ്യാഖ്യാനം ചെയ്ത് ക്ളെയിം നിഷേധിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.നിസ്സാര കാരണങ്ങൾ ഉന്നയിച്ച് ക്ളെയിം നിഷേധിക്കപ്പെടുന്ന പക്ഷം, അതു് ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വിശ്വാസ്യത തകർക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

എതിർകക്ഷി ക്ളെയിം നിഷേധിച്ചത് നിയമ വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ചികിത്സാ തുക 3530 രൂപയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 10000 രൂപയും ഈ തുകകൾക്ക് ഹർജി ഫയൽ ചെയ്ത തിയ്യതി മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി
