
അഷ്ടമിരോഹിണി, 38.4 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

ഗുരുവായൂർ :അഷ്ടമിരോഹിണി ആഘോഷത്തിനായി 38,47, 700 യുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു .ചുറ്റുവിളക്ക്, കാഴ്ചശീവേലി മുതലായവയ്ക്കായി 6,90,000 രൂപയും അനുവദിച്ചു. ശ്രീഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും വിശേഷാൽ പ്രസാദ ഊട്ട് നൽകും. നാൽപതിനായിരത്തോളം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. പ്രസാദ ഊട്ടിനു മാത്രമായി 27,50,000 രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.ഇതിന് പുറമെ പ്രസാദ ഊട്ട് പ്രത്യേക വിഭവങ്ങൾക്ക് മാത്രമായി 2,56,000 രൂപയും വകയിരുത്തി.എസ്റ്റിമേറ്റ് ‘ തികയാത്ത പക്ഷം ആവശ്യമായത്ര ഭക്ഷണം തയ്യാറാക്കി നൽകാനും ഭരണ സമിതി അനുമതി നൽകി.
ശ്രീ ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളൻ, ഓലൻ,അവിയൽ,എരിശ്ശേരി, പൈനാപ്പിൾ പച്ചടി,മെഴുക്കുപുരട്ടി, ശർക്കരവരട്ടി,കായ വറവ്,അച്ചാർ,പുളി ഇഞ്ചി,
പപ്പടം,മോര്, എന്നിവ ഉൾപ്പെടുന്ന വിഭവങ്ങൾ ആണ് വിളമ്പുക.
രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും.ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി നിൽപ്പ് അവസാനിപ്പിക്കും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും പ്രസാദഊട്ട് നൽകും. അന്ന ലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തു ഒരുക്കും.തെക്കേ നടയിലെ പ്രസാദ ഊട്ട് കേന്ദ്രമായ ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലേക്കുളള ക്യൂ സംവിധാനം തെക്കേ നട തീർത്ഥക്കുളത്തിന് പ്രട്ടര്ക്കുളത്തിന് വടക്ക് ഭാഗത്ത് ) ഒരുക്കും. പ്രസാദ ഊട്ട് ഭക്തർക്ക് വിളമ്പി നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 150 പ്രഫഷണൽ വിളമ്പുകാരെ നിയോഗിക്കും.

അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടായ അപ്പം രശീതിന് 35 രൂപയാണ് നിരക്ക് പരമാവധി 700 ( 20 ശീട്ട്) രൂപയുടെ അപ്പം ശീട്ടാക്കാം. ക്ഷേത്രം കൗണ്ടറിലൂടെ മാത്രമാകും അപ്പം ശീട്ടാക്കലും വിതരണവും. അഷ്ടമിരോഹിണിയുടെ തലേ ദിവസമായ സെപ്റ്റംബർ 13 ന് ക്ഷേത്രം കൗണ്ടർ വഴി ഒരാൾക്ക് അപ്പം വഴിപാട് 10 ശീട്ടാക്കി നിജപ്പെടുത്തി
8,08,000രൂപയുടെ പാൽപായസ വും തയ്യാറാക്കും
രാവിലെയും ഉച്ചയ്ക്കും കാഴ്ചശീവേലിക്കും പെരുവനം കുട്ടൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ എന്നിവരുടെ പ്രമാണത്തിൽ വാദ്യകലാകാരൻമാർ വിശേഷാൽ മേളമൊരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും വിശേഷാൽ പഞ്ചവാദ്യവും ഉണ്ടാകും
നെൻമിനി ശ്രീബലരാമ ക്ഷേത്രത്തിൽ രാവിലെ പൂജയ്ക്കു ശേഷം ഒൻപത് മണിയോടെ ഘോഷയാത്ര ഗുരുവായൂരിലേക്ക് പുറപ്പെടും. അനുജൻ്റെ, ഭഗവാൻ ശ്രീകൃഷ്ണൻ്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ ശ്രീ.ബലരാമദേവൻ പൂത്താലമേന്തിയ വനിതകളോടും ബലരാമവേഷധാരികളായ ബാലൻമാരോടും ഗോപികമാരോടും നൃത്ത-വാദ്യഘോഷത്തോടെയും ഭക്തജനാവലിയുടെ കൂടെ ഗജരാജൻ്റെ പുറത്തേറിയാണ് വരിക. പത്തരയോടെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെത്തിച്ചേരുന്ന ശ്രീബലരാമദേവനെ നിറപറയും നിലവിളക്കും വെച്ച് ദേവസ്വം സ്വീകരിക്കും. തുടർന്ന് പ്രതീകാത്മകമായി ശ്രീകൃഷ്ണ – ബലരാമ സംഗമം നടക്കും. ഭക്തജനങ്ങൾക്ക് ആശീർവാദം ചൊരിഞ്ഞ് ദേവ സഹോദര സംഗമത്തിന് ശേഷം ശ്രീബലരാമദേവൻ തിരിച്ച് നെൻമിനിയിലെത്തും. തുടർന്ന് ഭക്തസഹസ്രങ്ങൾക്ക് പിറന്നാൾ സദ്യയും മധുരവും നൽകും.

തിരക്ക് നിയന്ത്രിക്കാൻ ഇന്നർ റിങ്ങ് ,ഔട്ടർ റിങ്ങ് റോഡുകളിൽ കർശനമായി വൺവേ സംവിധാനം നടപ്പിലാക്കും