
ദേശീയ പാത മണത്തലയിൽ അടിപാത വേണം

ചാവക്കാട് : മണത്തല ഹൈസ്കൂളിന് മുന്നിൽ ദേശീയ പാതയിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി മണത്തല അടിപ്പാത ആക്ഷൻ കൗൺസിൽ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിൽ കാണുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചാവക്കാട് ദേശീയപാത 66 ൽ മണത്തലയിൽ അടിപ്പാത വേണമെന്ന് ആവശ്യം ഉയരുകയാണ്. മണത്തല ഗവ.സ്കൂളിൽ പഠിക്കുന്ന രണ്ടായിരത്തോളം വരുന്ന വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കേണ്ടതാണ്. പുരാതനമായ മണത്തല ജുമാ മസ്ജിദ്, കെഎസ്ഇ ബി,മദ്രസ എന്നിവ നിലനിൽക്കുന്ന പ്രദേശവുമാണിത്. അതിനാൽ മണത്തല ഹൈസ്കൂളിന് മുൻവശം അടിപ്പാത വരുകയാണെങ്കിൽ പ്രയാസരഹിതമായി വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും യാത്ര ചെയ്യാം.
ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ പ്രതിനിധിയും തൃശൂർ എംപിയുമായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ നേരിൽകണ്ട് ആശങ്ക അറിയിക്കുമെന്നും വേണ്ട പരിഹാര നടപടികൾ ഉണ്ടാക്കുന്നതിനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. അടിപ്പാത ആക്ഷൻ കൗൺസിൽ ചെയർമാൻ ഫൈസൽ കാനാമ്പുള്ളി, വൈസ് ചെയർമാൻമാരായ കെ. വി. അലിക്കുട്ടി, പി. കെ. സമീർ, ജോയിന്റ് കൺവീനർ ഷിഹാബ് മണത്തല, ട്രഷറർ അശോകൻ തേർളി, കെ. ഷക്കീർ, പി.വി. അഷറഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
