ഇത്രയും വിപുലമായ ജി എസ് റ്റി റെയ്ഡ് സംസ്ഥാനത്ത് ആദ്യമായി ,പിടികൂടിയത് 108 കിലോ സ്വർണം

തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജി എസ് ടി ഇന്റലിജൻ‌സ് വിഭാ​ഗം ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്ന് ഉച്ചയോടെ പൂർത്തിയായി . കണക്കിൽ പെടാത്ത 108 കിലോ സ്വർണമാണ് പിടികൂടിയത് ഇതിനുപുറമെ പ്രാഥമികമായി 10 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. കൂടുതൽ പരിശോധനക്ക് ശേഷം മാത്രമെ നികുതി വെട്ടിപ്പിനെ ആഴം കണ്ടെത്താൻ കഴിയൂ എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു .ജി എസ് ടി സെപ്ഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി 640 ഉദ്യോ​ഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത് . ജി എസ് ടി വിഭാ​ഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണ് ഇത്.


ടെറെ ദെൽ ഓറോ ( സ്വർണ ​ഗോപുരം) എന്ന് പേരിട്ട പരിശോധന അതീവ രഹസ്യമായിട്ടായിരുന്നു. ആറ് മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് റെയ്ഡ്. ക്ലാസ് എന്ന് പറഞ്ഞായിരുന്നു ഉദ്യോ​ഗസ്ഥരെ വിളിച്ചത്. ടൂറിസ്റ്റ് ബസിൽ ഉല്ലാസ യാത്ര എന്ന രീതിയിലാണ് തൃശുരിലേക്ക് ഉദ്യോ​ഗസ്ഥർ പോയത്. റെയ്ഡ് വിവരം ചോരാതിരിക്കാനാണ് പരിശീലന ക്ലാസെന്ന് പറഞ്ഞ് ഉദ്യോ​ഗസ്ഥരെ വിളിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ഉദ്യോ​ഗസ്ഥരെത്തി.

എറണാകുളത്തും തൃശുരും സംഘടിച്ചു. തൃശൂരിൽ വന്ന ശേഷം വിനോദ സഞ്ചാര ബാനർ ബസിൽ കെട്ടി. 75 സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിൽ‌ ഒരേ സമയത്ത് ഉദ്യോ​ഗസ്ഥർ കയറി. 10 പേർ എന്ന വീതമാണ് ഓരോ സ്ഥാപനത്തിലും ഉദ്യോഗസ്ഥർ റെയ്‌ഡിന് കയറിയത് സ്റ്റോക്ക് രജിസ്റ്ററിൽ ഉള്ളതിനെക്കാൾ സ്വർണം പല സ്ഥാപനങ്ങളിൽ നിന്നും പിടിച്ചു. ഒരു കിലോ സ്വർണം കണക്കിൽ പെടാതെ പിടിച്ചാൽ അഞ്ച് ശതമാനം വരെയാണ് പിഴ. 72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ വില .പിടിച്ചെടുത്ത 108 കിലോ സ്വർണം ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചിട്ടുണ്ട്, ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ഇന്റലിജൻസ് കൃത്യമായി പഠിച്ച ശേഷമാണ്, സേർച്ച് നടത്താനുള്ള കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും പറയുന്നു. ഇത്രത്തോളം വലിയ രീതിയിൽ വെട്ടിപ്പ് നടക്കുന്നുണ്ടെന്ന് ധരിച്ചിരുന്നില്ലെന്നും അധിക‍ൃതർ പറഞ്ഞു.

അതെ സമയം തൃശ്ശൂരിലെ സ്വർണ്ണ വ്യാപാര,വ്യവസായ മേഖലയിൽ ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡ് ഈ മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനും, അപമാനിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ ആരോപിച്ചു. ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്വർണ്ണ വ്യാപാര മേഖലയിൽ 108 കിലോ സ്വർണം പിടിച്ചു എന്നുള്ളത് പർവതീകരിച്ചു കാണിക്കുകയാണ്. സി സി ടിവി യും, മൊബൈൽ ഫോണുകളും ഓഫ് ആക്കിയാണ് ജിഎസ്ടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടുള്ളത്.

സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. നിർമ്മാണ ശാലകളിൽ ആഭരണങ്ങൾ നിർമ്മിക്കുന്ന പല ഘട്ടങ്ങൾ ഉണ്ടെന്നും സ്വർണ്ണം കഷണങ്ങളായും, നൂലുകളായും, പൊടികളായും വേർതിരിച്ചു വച്ചിട്ടുണ്ട്. ഇങ്ങനെ വേർതിരിച്ചത് കൂട്ടിയോജിപ്പിച്ച് എടുക്കുമ്പോഴാണ് ആഭരണം ആയി മാറുന്നത്. അതെല്ലാം എങ്ങനെയാണ് തൂക്കം എടുത്തിട്ടുള്ളത് എന്ന് ഇവർ വെളിപ്പെടുത്തണം. ‌‌ റെയ്ഡ് നടന്ന സ്ഥാപനങ്ങളിൽ സ്വർണം ഓരോരോ എണ്ണമായിട്ടാണ് ഇവർ തൂക്കം എടുക്കുന്നത്. സ്വർണ്ണം ഒരുമിച്ച് തൂക്കി എടുക്കുകയാണ് വേണ്ടത്. ആയിരക്കണക്കിന് എണ്ണം വരുമ്പോൾ തൂക്കത്തിൽ ചെറിയ വ്യത്യാസം വരാം.

ജി എസ് ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരശാലകളിലും, നിർമ്മാണ യൂണിറ്റുകളിലും മാത്രമാണ് റെയ്ഡ് നടത്തിയിട്ടുള്ളത്. കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ പോലും ഇവർക്ക് ധൈര്യം ഇല്ല. ജിഎസ്ടി ഉദ്യോഗസ്ഥരെ പരസ്പരം വിശ്വാസമില്ലാത്ത രീതിയിലാണ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനമെന്നും ഇത്രയും വിപുലമായ ഉദ്യോഗസ്ഥ വൃന്ദം ഉണ്ടായിട്ടും ജി എസ് ടി രജിസ്ട്രേഷൻ എടുക്കാതെ സ്വർണ വ്യാപാരം ചെയ്യുന്ന കള്ളക്കടത്ത് മേഖലയിലേക്ക് പരിശോധനയ്ക്കായി പോയിട്ടില്ലെന്നും അവർ ആരോപിച്ചു.