പാലക്കാട് വാഹന അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കോങ്ങാട് സ്വദേശികളെന്ന് മരിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ. കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം രാത്രി വൈകിയാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരാണ് മരിച്ചത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ നിന്ന് ലഭിച്ച ഡ്രൈവിം​ഗ് ലൈസൻസ് കോങ്ങാട് സ്വദേശിയുടേതാണ്.

മരിച്ചയാളുകൾ ആരൊക്കെയാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാലക്കാട് നിന്ന് കോങ്ങാട് ഭാ​ഗത്തേക്ക് വരികയായിരുന്നു കാർ. ലോറി പാലക്കാട്ടേക്ക് പോകുന്ന വഴിയായിരുന്നു. അപകടം സംഭവിച്ചയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തി. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. കാർ അമിത വേ​ഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ലോറിയിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നുവെന്നും സംഭവം കണ്ടവർ വിശദീകരിക്കുന്നുണ്ട്. കെ എൽ 55 എച്ച് 3465 എന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ പാലക്കാട്ട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.