
മയക്ക് മരുന്ന് കേസ്, ആൻറണി രാജു വിനെതിരായ ആരോപണം ഗുരുതരമെന്ന് സർക്കാർ

ന്യൂഡല്‍ഹി: മുൻ ഗതാഗത മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജു മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്ന ആരോപണം ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. അഭിഭാഷകനായിരുന്ന ആന്റണി രാജുവിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാനുള്ള കേസാണ് ഇതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.


സംഭവത്തിൽ പുനരന്വേഷണത്തിനെതിരായ ആന്റണി രാജുവിന്റെ ഹരജി തള്ളണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് മറുപടി നൽകാൻ ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുൻ മന്ത്രിക്ക് ഒരാഴ്ചത്തെ സമയം നൽകി. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാർ വൈകിയതിൽ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയതിനു ശേഷമാണ് ആന്റണി രാജുവിനെതിരായ നിലപാട് കേരളം അറിയിച്ചത്. 1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നാണ് കേസ്.

സെഷന്‍സ് കോടതി ശിക്ഷിച്ച പ്രതിയെ ഹൈകോടതിയിൽനിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രം മാറ്റിവെച്ചുവെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റാരോപണം. മാറ്റിവെച്ച അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്നു കണ്ട് ആസ്ട്രേലിയൻ പൗരനെ ഹൈകോടതി വെറുതെവിടുകയും ചെയ്തു. ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഇതില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആന്റണി രാജു സമർപ്പിച്ച ഹരജിയിലാണ് സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍സത്യവാങ്മൂലം
